My Strength

what do you like about this blog?

Saturday, February 11, 2023

കാത്തിരിപ്പ് (THE WAIT)


വിടുതലിനായി വെമ്പുന്ന കൈകൾ കൊണ്ട് കുന്നുകൾ വരച്ചു
വിഷാദത്തിന്റെ നിറം കൊണ്ടാകാശവും
നിലകാണാതെ താഴുന്ന ഹൃദയം കൊണ്ട് അസ്തമയ സൂര്യനെ വരച്ചു
അദൃശ്യമായ അടിയൊഴുക്കുകൾ കൊണ്ട് നദി വരച്ചു
മറുകരയുടെ പ്രത്യാശകൊണ്ട് തോണി വരച്ചു
കൂടണയാൻ വെമ്പുന്ന ചിറകുകൾ കൊണ്ട് പക്ഷികളെ വരച്ചു
തളരുന്ന കാലുകൾക്കഭയമായി ഒരു കുടിലും വരച്ചു.

കുടിലിനു മുന്നിൽ
അമ്മയുടെ കൈപിടിച്ച് ഒരു കുട്ടി നിന്നു,
അപൂർണമായ ചിത്രം പോലെ

                    -സന്തോഷ് കാനാ / Santhosh Kana


Friday, February 10, 2023

Satellite



Neither Google Earth
nor GPS
not any of those satellite images could capture 
not any of the veins of the earth could carry
The molecular vibration of two hearts
the ebb and tide of love between me and you
eternally between us
in a extraterrestrial space
        -Santhosh Kana

Thursday, February 9, 2023

തീവ്രമായ മനുഷ്യത്വം ഉണ്ടായാൽ കലാകാരനായി



ലോഹിയുടെ സിനിമകൾ: നന്മ തിന്മകളുടെ ഘർഷണം 

മലയാള സിനിമയിൽ ലോഹിതദാസ് എന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ഇടം എവിടെയാണ്? എൺപതുകളുടെ അവസാനത്തിലാണ് 'തനിയാവർത്തനം' എന്ന സിനിമയുടെ തിരക്കഥയെഴുതി ലോഹിതദാസ് മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നത്. തിരക്കഥയുടെ കൃത്യമായതും, സഹജമായതുമായ വികാസം അദ്ദേഹത്തിന്റെ എഴുത്തിൽ കാണാം.അതുകൊണ്ടു തന്നെ അവയിൽ പലതും തിരക്കഥാ പഠനത്തിന് ഉപയോഗപ്രദവുമാണെന്നു ഞാൻ വിശ്വസിക്കുന്നു. 

ലോഹിയുടെ നായകന്മാർ എല്ലാം തികഞ്ഞ മാതൃകാ പുരുഷന്മാരല്ല, മറിച്ച് ദുർബലരും, മാനുഷികമായ സകല ഗുണദോഷങ്ങളും കലർന്ന പച്ചയായ മനുഷ്യരാണ്. ജീവിതമെന്ന ഉരകല്ലിൽ മിനുക്കപ്പെടുകയും തേഞ്ഞു തേഞ്ഞ് ഇല്ലാതാവുകയും ചെയ്യുന്ന ചിലർ. ലോഹിയുടെ കഥാ തന്തു പരിചിത ജീവിത സന്ദർഭങ്ങളിൽ നിന്നും ഉടലെടുക്കുകയും, അതിൽ വൈകാരികതയും, അതിവൈകാരികതയും ചേരുമ്പോൾ ഉണ്ടാകുന്ന സംഘർഷങ്ങളും കലർന്നുണ്ടായതാണ്. കന്മദത്തിലെയോ, ഭൂതക്കണ്ണാടിയിലെയോ നായകന്മാരെ നോക്കൂ അവരൊക്കെ ഏതോ ദൗർബല്യങ്ങളും സംഘർഷങ്ങളും, സന്ദേഹങ്ങളും വേട്ടയാടുന്നവരാണ്. അവർ അഭിമുഖീകരിക്കുന്ന ജീവിത സന്ദർഭങ്ങൾ തന്നെയാണ് വില്ലൻ. പലപ്പോഴും അതൊരു കഥാപാത്രം പോലുമാകേണ്ടതില്ല.കന്മദത്തിലെ നായകനെപ്പോലെ തന്നെ സ്വന്തമായ കാഴ്ചപ്പാടും സ്നേഹവും മനുഷ്യത്വവുമൊക്കെ ഉള്ള ആൾ തന്നെയാണ് അദ്ദേഹത്തിന്റെ സുഹൃത്തായ ജോണി. ജോണിയുടെ മൂല്യങ്ങൾ, വിശ്വാസങ്ങൾ അദ്ദേഹത്തിന്റെ ബാല്യകാലവുമായും, ജീവിത സാഹചര്യങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു എന്ന് പറയാതെ പറയുന്നിടത്താണ് ലോഹിയുടെ പാത്രസൃഷ്ടി സ്ഥിരം ശൈലിയിൽ നിന്ന് മാറുന്നത്. പിന്നീട് നാം കാണുന്നത് രണ്ടു വ്യക്തികളെയല്ല, പരസ്പര വിരുദ്ധവും, തന്നിടത്തിൽ സത്യസന്ധവുമായ രണ്ടു വിശ്വാസങ്ങളെയാണ്. ലോഹിയുടെ നായകനും, നായികയും, കഥയും ഇത്തരം വൈരുധ്യങ്ങളോട് മല്ലടിച്ച് നന്മയുടെ ജീവിത സന്ദേശം പകരുന്നവയാണ്. ആ സംഘർഷങ്ങളിൽ പ്രേക്ഷകനും സ്വന്തം സങ്കല്പങ്ങളെ വിലയിരുത്താൻ നിര്ബന്ധിക്കപ്പെടുകയാണ്. അതിന്റെ പാരമ്യതയിൽ പ്രേക്ഷകൻ യഥാർത്ഥ വികാര വിരേചനം അനുഭവിക്കുന്നു. നന്മ തിന്മകളുടെ തീവ്രമായ ഘർഷണം ആണ് ലോഹിയുടെ രചനകൾ എന്ന് പറയാം. വാത്സല്യം, ദശരഥം എന്ന സിനിമകളിലൊന്നും ഒരു സ്ഥിരം വില്ലൻ പോലുമില്ല. നായകൻറെ പരമ്പരാഗത നായകത്വത്തെ 'രാജ്യമില്ലാത്ത രാജാക്കന്മാരെ'ക്കൊണ്ട്  മനുഷ്യഗന്ധിയാക്കി  സിനിമാ ഇതിവൃത്തങ്ങളുടെ, നായികാ-നായക സങ്കല്പങ്ങളുടെ തനിയാവർത്തനങ്ങൾ ഭേദിച്ച കലാകാരനാണദ്ദേഹം. 

സിനിമയെ മനുഷ്യജീവിതത്തിനോട് ചേർത്തുവെയ്ക്കാനുള്ള ആത്മാർത്ഥമായ സർഗാത്മക പ്രവർത്തനമാണ് ലോഹിയുടേത്. ഇന്ന് നമ്മുടെ സിനിമകളിൽ  കൈമോശം വന്നുകൊണ്ടിരിക്കുന്ന നിത്യ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന സന്ദർഭങ്ങൾ അദ്ദേഹത്തിന്റെ അഭാവം അടയാളപ്പെടുത്തുന്നു. തനിയാവർത്തനത്തിൽ ബാലൻ മാഷിന് സ്വന്തം വീട്ടിലേക്ക് കയറി വന്ന് അതിഥികളോട് സ്വയം അയൽപക്കക്കാരനായി പരിചയപ്പെടുത്തേണ്ടിവരുന്ന സന്ദർഭം, കിരീടത്തിൽ മകൻ ആൾക്കൂട്ടത്തിൽ ഒരു ഭ്രാന്തനെപ്പോലെ കത്തിയൂന്നി  നിൽക്കുന്നത് കാണേണ്ടി വരുന്ന അച്ഛന്റെ അവസ്ഥ, കന്മദത്തിൽ താൻ ചെയ്ത തെറ്റ് ഭാനുമതിയുടെ കുടുംബത്തെ അറിയിക്കേണ്ടി വരികയും അതിലൂടെ ആ കുടുംബത്തിന്റെ പ്രതീക്ഷകൾക്ക് വിരാമം ഇടുകയും ചെയ്യേണ്ട വിഷമ സന്ധി തുടങ്ങി അസംഖ്യം ഉദാഹരങ്ങളുണ്ട് ഓരോ ചിത്രത്തിലും. ഒരിടത്തുപോലും പ്രേക്ഷകന് ഇത് തനിക്ക് പരിചയമില്ലാത്ത കൃത്രിമ ജീവിത സന്ദര്ഭങ്ങളാണെന്ന് തോന്നുകയില്ല എന്നത് ആ രചനയുടെ ആഴത്തെ, സംവേദനക്ഷമതയെ കാണിച്ചു തരുന്നു. തന്റെ കഥാപാത്രങ്ങളുടെ മുന്നിലേക്ക് തികച്ചും ആകസ്മികമായ വിഷമഘട്ടങ്ങൾ നൽകി അവരുടെ നന്മ തിന്മകളെ പരീക്ഷണവിധേയമാക്കുന്ന രീതിയാണ് ലോഹിയുടെ തിരക്കഥകൾ. അതുകൊണ്ടു തന്നെ ആ കഥാപാത്രങ്ങൾക്കും, സന്ദര്ഭങ്ങൾക്കും, പരിഹാരങ്ങൾക്കുമൊക്കെ മനുഷ്യമനസ്സിന്റെ വിവിധ വ്യാകുലതകൾക്ക് സാന്ത്വനം നൽകാൻ കഴിഞ്ഞു എന്നത് ഒരു കലാസൃഷ്ടി എന്ന നിലയിൽ മഹത്തായ സാമൂഹിക സേവനമാണ്. പ്രേക്ഷകനെ കംഫോര്ട് സോണിൽ നിർത്തിയുള്ള കഥാ പുരോഗതിയോ കഥാപാത്ര സ്വഭാവമോ നൽകാതെ സമ്മർദങ്ങളിലൂടെ പ്രേക്ഷകനെ തീവ്ര ജീവിത യാഥാർഥ്യങ്ങളിലൂടെ നടത്തിക്കുന്ന രീതി. ഹൃദയമിടിപ്പുകളില്ലാതെ, കണ്ണുനീരില്ലാതെ ഈ സിനിമകൾ കാണാൻ കഴിയുകയില്ല. ആകസ്മികതകളുടെ മുൾമുനകളിൽ നിർത്താതെ കഥ പറയുന്ന രീതി ലോഹിക്കറിയില്ല. എത്ര കാലങ്ങളായി മലയാളികൾ തീയേറ്ററിൽ ഒന്ന് കരഞ്ഞിട്ട്? 

ഉന്മാദമുള്ള ഒരു കഥാപാത്രമെങ്കിലും ലോഹിയുടെ ഏറെക്കുറെ തിരക്കഥകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തിരക്കഥാകൃത്തായ താൻ തന്നെ സൃഷ്ടിക്കുന്ന ജീവിത പരിസരങ്ങളോട് പരിഹാസത്തോടെയും, നർമത്തോടെയും  പ്രതികരിക്കാൻ കെല്പുള്ള ഇത്തരം കഥാപാത്രങ്ങൾ ഒരു ബൃഹദാഖ്യാനത്തിന്റെ സ്വഭാവം ഉണ്ടാക്കുന്നു എന്നത് ആ  എഴുത്തുകാരന്റെ ആഖ്യാന നൈപുണ്യവും, അലൗകിക കാഴ്ചപ്പാടും വെളിവാക്കുന്നു. മച്ചിലെ ഭ്രാന്തിയെപ്പോലെ (Madwoman in the attic) 'മച്ചിലെ ശ്രീധരമ്മാമ(Madman in the attic-തനിയാവർത്തനം)യും, ഭ്രാന്തുള്ള ഒരുപാട് സ്ത്രീകഥാപാത്രങ്ങളും ഭ്രാന്തിന്റെ ഉൾപ്രവാഹത്തെ (Madness in the attic/an undercurrent of insanity-എന്ന് പറയാം) അദ്ദേഹത്തിന്റെ രചനകളിൽ അടയാളപ്പെടുത്തുന്നു. ഭ്രാന്ത് എന്ന ഒരു വിഷയത്തെ മുഖ്യ വിഷയമാക്കി എഴുതിയ 'തനിയാവർത്തനം' മുതൽ ഭ്രാന്തിന്റെ അവസ്ഥയിലേക്ക് മാനസികമായി പരിണമിക്കുന്ന 'ഭൂതക്കണ്ണാടി'യിലെ നായകനിൽ വരെ ഭ്രാന്തിന്റെ വിവിധ ഭാവങ്ങൾ കാണാം. ഭ്രാന്ത് എന്ന സാമൂഹിക നിർമിതിയെ തീവ്രമായി വരച്ചുകാട്ടുന്ന തനിയാവർത്തനം, നഷ്ടപ്പെട്ട മകനെയോർത്ത് ഭ്രാന്തായ അമ്മ(ഹിസ് ഹൈനെസ്സ് അബ്ദുള്ള), മകൻ വിശ്വംഭരനെ കാത്തിരിക്കുന്ന  വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ഭ്രാന്തിയായ 'അമ്മ തുടങ്ങി ഒരുപാട് കഥാപാത്രങ്ങൾ മാതൃ-പുത്ര/പിതൃ-പുത്ര  ദുഃഖങ്ങളും, സംഘർഷങ്ങളും ആവർത്തിക്കുന്നു എന്നത് എഴുത്തുകാരന്റെ മനസ്സിന്റെ ലോകത്തേക്ക് വിരൽ ചൂണ്ടുന്നുണ്ട്. സൃഷ്ടിയിൽ സൃഷ്ടാവിന്റെ അംശം തീർച്ചയായും ഉണ്ടാകുമല്ലോ. അത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളാവാം, ചുറ്റും കണ്ടു പരിചയിച്ച ജീവിതങ്ങളാവാം. ഒന്നുറപ്പാണ്, ഈ തിരക്കഥകൾ  മനഃശാസ്ത്ര പഠനത്തിന് ഏറെ സാധ്യതകൾ ഒരുക്കുന്നു. ഭ്രാന്തിന്റെ വൈകാരികവും, ദാര്ശനികവുമായ സമീപനമാണ് ചിലതിലെങ്കിൽ മറ്റു ചിലതിൽ ഭ്രാന്തുള്ള  കഥാപാത്രങ്ങളെക്കൊണ്ട് മറ്റു കഥാപാത്രങ്ങളുടെ ജീവിതരീതികളെയും, ചിന്തകളെയും പരിഹസിക്കാൻ ശ്രമിക്കുന്നു. ഇത് ആർക്കാണ് ഭ്രാന്ത് എന്ന പ്രസക്തമായ ചോദ്യവും സന്ദേഹവും പ്രേക്ഷകനിൽ ഉയർത്തുന്നു.

പാത്രസൃഷ്ടിയിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്ന അനേകം ഘടകങ്ങളിലൊന്ന് സംഭാഷണങ്ങളാണ്. കഥാപാത്രഘടന നല്ലതെങ്കിലും സംഭാഷണങ്ങൾ അതിനെ ദുര്ബലമാക്കുന്നത് സിനിമയിൽ പലപ്പോഴും കാണാവുന്നതാണ്. സംഭാഷണങ്ങൾ കഥാപാത്രത്തിന്റെ ജീവിതപരിസരങ്ങളുമായി ബന്ധമില്ലാതാകുകയോ, അത്തരം ജീവിതപരിസരങ്ങളെക്കുറിച്ചോ കഥാപാത്രത്തിന്റെ മാനസികഘടനയെക്കുറിച്ചോ എഴുത്തുകാരന് വേണ്ടത്ര പരിജ്ഞാനം ഇല്ലാതാകുമ്പോഴോ ആണ് അത് സംഭവിക്കുന്നത്. വെറും പൊള്ളയായ പാത്രസൃഷ്ടി. ലോഹിതദാസിന്റെ കഥാപാത്രങ്ങളുടെ കരുത്ത് അവരുടെ അനന്യമായ വ്യക്തിത്വമാണ്. ഒരു ചെറു കഥാപാത്രം പോലും മൗലികമായ ജീവിതാനുഭവം പകർന്നു നൽകുന്നു. സംഭാഷണങ്ങളുടെ വേര് കഥയുടെയും കഥാപാത്രങ്ങളുടെയും മാനസിക, സാമൂഹിക പരിസരവുമായി അഭേദ്യമായി നിലകൊള്ളുന്നു എന്നത് അവരെ ശക്തരാക്കുന്നു. അവയിൽ പുരാണം, ഇതിഹാസം, മുത്തശ്ശിക്കഥകൾ, നാട്ടുഭാഷ തുടങ്ങിയവയുടെ സമൃദ്ധിയും മാനുഷികമായ  ദാർശനികതയുടെ  സ്വാധീനവും തെളിഞ്ഞുകാണാം. "പട്ടവും കുട്ടിയും" എന്ന കഥ, "ചോക്കുമലയിൽ ഇരുന്നവൻ ചോക്ക് തേടിപ്പോയ കഥ" തുടങ്ങി ഒരുപാട് ഉദാഹരണങ്ങൾ.

ഒരുപക്ഷെ, എം.ടി.യ്ക്ക് ശേഷം മലയാള സിനിമ എഴുത്തിന്റെ ശക്തിയിൽ അറിയപ്പെട്ടത് ലോഹിതദാസിന്റെ രചനകളിലൂടെയാണ്. വിവര സാങ്കേതിക വിദ്യ എത്ര വളർന്നാലും മനുഷ്യസ്പര്ശത്തിന്റെ മാസ്മരികതയെ ഒന്നിനും പകരം വെയ്ക്കാൻ കഴിയില്ല എന്ന് നിരന്തരം ഓര്മപ്പെടുത്തുന്നുണ്ട് ലോഹിയുടെ രചനകൾ. ഒരു യോഗിയുടെ ശരീരഭാഷ കൊണ്ട്, പ്രബോധകരമായ ഉൾക്കാഴ്ചകളോടെ നമ്മളോട് സംവദിക്കാൻ (അദ്ദേഹവുമായുള്ള ഇന്റർവ്യൂകൾ ഉദാഹരണം) അദ്ദേഹത്തിന് കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ തന്നെ സഹജമായ ദാര്ശനികതയുള്ള വാക്കുകളിൽ ആവർത്തിക്കാം "തീവ്രമായ മനുഷ്യത്വം ഉണ്ടായാൽ കലാകാരനായി". ഇത് മലയാള സിനിമയോട് ഇന്ന് വീണ്ടും ചിലത് പ്രസക്തമായി ഓർമ്മപ്പെടുത്തുന്നു. 
                                           -സന്തോഷ് കാനാ / Santhosh Kana

ഐഹിക മനസ്സുകൾക്ക് അഗമ്യമായ പ്രണയലോകം: ഭാമയും ഗന്ധർവനും


അതീന്ദ്രിയവും, സാധാരണ മനസ്സുകൾക്ക് അഗ്രാഹ്യവുമായ ദിവ്യപ്രണയത്തിന്റെ ഇരകളാണ് ഗന്ധർവനും ഭാമയും. ശിക്ഷകളുടെ ഓർമ്മപ്പെടുത്തലുകൾ കൊണ്ടും, പാപ-പുണ്യ ദ്വന്ദ്വങ്ങളുടെ പരമ്പരാഗത ബോധം കൊണ്ടും വേട്ടയാടപ്പെട്ട രണ്ടു മനസ്സുകൾ. 'ഞാൻ ഗന്ധർവൻ' എന്ന സിനിമ വീണ്ടും കാണുമ്പോൾ സദാചാര പോലീസിന്റെയും, അഭിമാന ഹത്യയുടേയും ഇടുങ്ങിയ പൊതുബോധത്തെ അത് ശക്തമായി വരച്ചുകാട്ടുന്നത് പോലെ തോന്നുന്നു. അവിടെ ദേവലോകവും, ദേവലോകത്തു നിന്നുള്ള ആജ്ഞകളും, ഭീഷണികളും, ഉഗ്രശാസനകളും  പ്രണയത്തിന് വിലക്ക് കല്പിച്ച സാംസ്കാരിക അധഃപതനത്തിന്റെ ലോകത്തെ പ്രതിനിധാനം ചെയ്യുന്നു. 

ഗന്ധർവനെ മാത്രം കേന്ദ്രീകരിച്ചുള്ള ആസ്വാദനം ആയിരുന്നു കൂടുതലും എന്നെനിക്കു തോന്നുന്നു. എന്നാൽ ഭാമയുടെ വീക്ഷണകോണിൽ ഈ സിനിമ വീണ്ടും കാണേണ്ടിയിരിക്കുന്നു. തനിക്കു ചുറ്റുമുള്ള ഒരു സമൂഹത്തെ, അതിന്റെ ചട്ടക്കൂടുകളെ നിർഭയം നേരിടേണ്ടിവരുന്നത് ഭാമയ്ക്കാണ്. മറ്റുള്ളവവർക്ക് അദൃശ്യനായ ഗന്ധർവന് ആ വിഷമഘട്ടങ്ങൾ ഇല്ല. ഏറ്റവും ഒടുവിൽ താൻ പ്രണയിച്ച പുരുഷനെ വേർപിരിയേണ്ടി വരുന്ന ഭാമയുടെ ദുഃഖം തീവ്രവും ഗഹനവുമാണ്. ശാശ്മല നരകത്തിലെ പീഡനത്തിൽ നിന്ന് അല്പം പോലും ചെറുതല്ല തന്റെ കന്യകാത്വം എന്ന പീഡനം എന്ന് പറഞ്ഞ് ഗന്ധർവന് സ്വയം സമർപ്പിക്കുന്ന ഭാമയുടെ വ്യവസ്ഥിതികളോടുള്ള പ്രതിഷേധം, പ്രണയത്തിനായുള്ള ത്യാഗം വാഴ്ത്തപ്പെടാതെ പോകരുത്. ഗന്ധർവന്റെ ശിക്ഷകളുടെ കാഠിന്യം കുറയ്ക്കാൻ ഓർമയറ്റ മനസ്സ് യാചിക്കുന്ന ഭാമ യാഥാസ്ഥിതിക സമൂഹത്തിനുമുന്നിൽ പ്രണയത്തിന്റെ ശാശ്വതമായ വെല്ലുവിളിയായി സധൈര്യം നിലകൊള്ളുന്നു. 

"ഞാൻ ഗന്ധർവ്വൻ" എന്ന സിനിമയുടെ ക്ലൈമാക്സ് രംഗം ഇതാ ഇവിടെ:

ഗന്ധർവ്വൻ: ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാവാനും മനുഷ്യനാവാനും നിന്റെ ചുണ്ടിന്റെ മുത്തമാവാനും നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി. ഈ ഭൂമുഖത്തെ പൂക്കളും  ഈ ഭൂമിയുടെ തേനും മാത്രം നുകർന്ന് കഴിയാൻ അനുമതി കിട്ടിയ അരൂപിയായ ഒരു വർണ ശലഭം. ഞാൻ ഗന്ധർവ്വൻ. 
ചിത്രരഥന്റെ കൊട്ടാരത്തിലെ അറകളിലായിരുന്നു ശിക്ഷ. ഏഴു പകലും ഏഴു രാത്രിയും നീണ്ടു നിന്ന കൊടും പീഡനങ്ങൾക്കു ശേഷം അവരെനിക്ക് ശബ്ദം തിരിച്ചു തന്നു. ഒരു വ്യവസ്ഥയിൽ: എന്റെ ഈ ശബ്ദം നിന്നോട് സംസാരിക്കാൻ പാടില്ല. പക്ഷെ നിന്നോട് സംസാരിച്ചില്ലെങ്കിൽ എനിക്ക് ശബ്ദമെന്തിന്? 
ഇനി ശിക്ഷ വന്നാൽ അത് വരുന്നത് ദേവേന്ദ്രന്റെ കൊട്ടാരത്തിൽ നിന്നായിരിക്കും. 
ഭാമ : എന്തിനായിരുന്നു ശിക്ഷ? എന്ത് തെറ്റുകൾ?
ഗന്ധർവ്വൻ : തെറ്റുകൾ. തെറ്റുകൾ. അവർ പറയുമ്പോൾ എല്ലാം തെറ്റുകളാണ്. സ്വർഗത്തെ സംബന്ധിച്ച സത്യങ്ങൾ അറിയേണ്ടവനായ ഗന്ധർവ്വൻ മനുഷ്യനാകാൻ മോഹിച്ചു. മരണം കാംക്ഷിച്ചു. ആദ്യ ദർശനത്തിൽ തന്നെ അവളുടെ കന്യകാത്വം ചോർത്തിയെടുത്ത് അവളെ ദാസിയും പരിചാരികയും ഇരയും അടിമയുമാക്കാതെയിരുന്നത് ഗന്ധർവ്വന്റെ തെറ്റ്. 
നിശാസഞ്ചാരിയായി, അടിമയ്ക്ക് മാത്രം ദൃശ്യനായി അന്തരീക്ഷത്തിൽ തെന്നിനടക്കേണ്ട ഗന്ധർവ്വൻ അവളുടെ കല്പനപ്രകാരം സൂര്യസാന്നിധ്യമുള്ള പകലുകളിലേക്കിറങ്ങി വന്ന് മറ്റ്‌ സാധാരണ മനുഷ്യർക്കുംകൂടി  ദൃശ്യനാകാൻ തുനിഞ്ഞത് തെറ്റ്. അവരുടെ കർണ്ണങ്ങൾക്ക് അമൃതാകാൻ തീരുമാനിച്ചത് ധിക്കാരം. 
അടിമയുടെ അടിമയായി മാറിയ ഗന്ധർവ്വൻ അവളുടെ ഇച്ഛയ്ക്കൊത്തോടിയെത്താൻ വേണ്ടി വിധിപ്രകാരം മാറിടത്തിലണിഞ്ഞു നടക്കേണ്ട രുദ്രാക്ഷം എന്ന ഈ അപൂർവ രത്നത്തെ അവൾക്ക് സമ്മാനിച്ചത് അഹങ്കാരം. 
അങ്ങിനെ അങ്ങിനെ ഓരോ തെറ്റിനുമുണ്ടായിരുന്നു ശിക്ഷകൾ. മനസ്സും ശരീരവും മുറിക്കുന്ന ശിക്ഷകൾ. ശിക്ഷയിലൂടെ പ്രായശ്ചിത്തം തന്ന് എന്നെ വീണ്ടും ഭൂമിയിൽ സ്വതന്ത്രനാക്കിയിരിക്കുകയാണ്. ഒരിക്കലും നിന്നെ കാണാനോ നിന്നെക്കുറിച്ചോർക്കാനോ പാടില്ലെന്ന ഉഗ്ര ശാസനയോടെ. 
ഭാമ : കണ്ടു എന്നറിഞ്ഞാൽ? 
ഗന്ധർവ്വൻ : അറിയില്ല. എല്ലാവരുടെയും കണ്ണ് വെട്ടിച്ചാണ് ഞാൻ നിന്റെയടുത്തെത്തിയത്. പ്രകൃതിയുടെ ചാരന്മാർക്ക് എന്നെ ഗ്രഹിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ രണ്ടു പകലും രണ്ടു രാത്രിയും നിന്നെ കാണാൻ വേണ്ടി ഞാൻ ശ്രമിക്കുകയായിരുന്നു. ചാരന്മാരുടെ കണ്ണുവെട്ടിക്കാൻ ഇന്നേ കഴിഞ്ഞുള്ളു. ഈ രാത്രി അവരുടെ കണ്ണിൽ പെടാതിരുന്നാൽ ഈ ചന്ദ്രൻ അസ്തമിക്കും വരെ നമ്മൾ ഒന്നിച്ചു കഴിഞ്ഞാൽ ഞാനവരെ ജയിച്ചു.എനിക്ക് പിന്നെ മനുഷ്യനാകാം. കെണിയുടെയും, ചതിയുടെയും ക്രൂരതയുടെയും ലോകത്തോട് വിടപറയാം. സിദ്ധിയുടെയും ശാപത്തിന്റെയും ശല്ക്കങ്ങൾ ഈ രാത്രികൊണ്ട് കുഴിച്ചുകളയാം.നാളെ മുതൽ നിന്റേതാകാം. 
ദേവലോകശബ്ദം: സൂര്യനിലെ അഗ്നിയുടെ മൂർത്തിമത്ഭാവമായ ഗന്ധർവാ... നീ വീണ്ടും കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. നിസ്സാരയായ ഭൂമിയുടെ സത്തയാകാനുള്ള അധമമോഹം ഉപേക്ഷിക്കാത്തതിന് നിനക്കുള്ള ശിക്ഷകളുടെ ആരംഭമായിരിക്കുന്നു. 
ഗന്ധർവ്വൻ : ആരാണാണിത്? 
ദേവലോകശബ്ദം: നിന്നെ ചൂഴ്ന്നുനിൽക്കുന്ന കൊടിയ വിപത്തുകളെപ്പറ്റി നിനക്ക് മുന്നറിയിപ്പ് തരാൻ വേണ്ടി എത്തിയ ത്രികാലജ്ഞനായ ഞാൻ. 
ഗന്ധർവ്വൻ : എന്റെ പിതാവും മാതാവുമായ എന്റെ ബ്രഹ്മദേവന്റെ സാന്നിധ്യം ഞാനറിയുന്നു. 
ദേവലോകശബ്ദം : നിനക്ക് തെറ്റിയിട്ടില്ല മകനേ 
വാശിവെക്കും പോലെ ഗന്ധർവ്വന്റെ പാപങ്ങളുടെ പട്ടിക പെരുകിക്കൊണ്ടിരിക്കുന്നു. 
ഗന്ധർവ്വൻ : എന്ത് പാപങ്ങൾ?
ദേവലോകശബ്ദം : ചിന്താശേഷിയിൽ വിഷം വ്യാപിച്ചുകൊണ്ടിരിക്കുന്ന നിന്നോട് തർക്കിക്കാൻ മകനേ ഞാനാളല്ല. നീ നിന്റെ വരും വിധി അറിയുക. 
സൂര്യസ്പർശമുള്ള പകലുകളിൽ ഇനി നീയില്ല. പകലുകൾ നിന്നിൽ നിന്ന് ചോർത്തിക്കളഞ്ഞിരിക്കുന്നു. ചന്ദ്രസ്പർശമുള്ള രാത്രികളും. 

നിനക്കിനി ആകെ ഉള്ളത് ഇന്നത്തെ ഈ രാത്രി മാത്രം. 
ഇന്നത്തെ രാത്രി, രാത്രിയുടെ പതിനേഴാമത്തെ കാറ്റ് വീശാൻ തുടങ്ങുമ്പോൾ നീ ഈ ഭൂമിയിൽ നിന്ന് യാത്രയാകും. ഒരിക്കലും തിരിച്ചുവരവില്ലാത്ത യാത്ര. 
ഒന്നിനും നിന്നെ തിരികെവിളിക്കാനാവില്ല. നീ സമ്മാനിച്ച രുദ്രാക്ഷം ഈ നിമിഷം മുതൽ അവളുടെ കഴുത്തിൽ ശക്തിഹീനമായ വെളുത്ത മണൽക്കട്ട. 
മഹാദാവിസ്സ് നരകത്തിലെ വിഷശൂലങ്ങളും സർപ്പങ്ങളും ചോര പരത്തുന്ന തറയിൽ ഗന്ധർവനുവേണ്ടി ദാഹിച്ചു നിൽക്കുന്നു. 
ഒരു പോംവഴി. ഒരേ ഒരു പോംവഴി ത്രികാലജ്ഞനായ നിന്റെ പിതാവ് നിന്നെ അറിയിക്കുന്നു. നിന്റെ പാപിയാകാൻ വെമ്പി നിൽക്കുന്ന ഈ ഭൂമികന്യകയുടെ ഉള്ളിൽ നിന്ന് നിന്റെ ഓർമയും നിന്റെ ഉള്ളിൽ നിന്ന് അവളുടെ ഓർമയും മായ്ച്ച് കളഞ്ഞിട്ട് ഭൂമിയും സ്വർഗ്ഗവും തമ്മിലുള്ള ബന്ധമറിഞ്ഞിട്ട് ഇവിടെ നിന്ന് യാത്ര ആരംഭിച്ചാൽ നിന്റെ ശിക്ഷകളുടെ കാഠിന്യം കുറഞ്ഞുകിട്ടും. 
ഭൂമി ഉപേക്ഷിക്കുന്നതിനു മുമ്പ് ഇവളെ പങ്കിലയാക്കി തള്ളിയില്ലെങ്കിൽ  മനുഷ്യനോ ഗന്ധർവനോ അല്ലാത്ത ദുർഗന്ധം വമിക്കുന്ന വികൃത ജീവിയായി കോടി കല്പങ്ങൾ നിനക്ക് കഴിയേണ്ടി വരും.
ഗന്ധർവ്വൻ : സാരമില്ലച്ഛാ...എനിക്കീ ഓർമ മതി
ദേവലോകശബ്ദം : ഒന്നുകൂടി ഓർക്കുക. നീ ഇവളോടൊപ്പം ചെലവിടുന്ന ഓരോ നിമിഷത്തിനുമൊപ്പം ശാശ്മല നരകത്തിൽ ഇരുമ്പുകൊണ്ടും കല്ലുകൊണ്ടുമുണ്ടാക്കിയ ചുട്ടുപഴുപ്പിച്ച സ്ത്രീരൂപങ്ങളുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയിൽ അവശേഷിപ്പിച്ച ഓർമയ്ക്ക് വിലയായി അവയെയെല്ലാം നീ ആലിംഗനം ചെയ്യേണ്ടി വരും. അവയോടൊപ്പം രാത്രികൾ ശയിക്കേണ്ടിവരും. 
ഈ രാത്രി തീരാറാകുന്നു. നിനക്ക് പിൻവാങ്ങാനുള്ള നേരമടുക്കുന്നു. ഓർത്തോളൂ, ശിക്ഷയുടെ കാഠിന്യം കുറയ്ക്കാൻ എന്റെ പുത്രന് ഇനി കുറച്ചു നാഴികകൾ മാത്രം. 
        (കാറ്റ് വീശുന്നു)
ഗന്ധർവ്വൻ: കരയരുത്. വേർപാട് എന്നായാലുമുണ്ട്. എല്ലാവർക്കുമുണ്ട്. നമുക്കിപ്പോൾ ഇങ്ങനെ. പറഞ്ഞിട്ടുപോകാൻ കഴിഞ്ഞല്ലോ. അതുതന്നെ വലിയ സമാധാനം..... 
പുക മാഞ്ഞു തുടങ്ങുന്നു. 
ഭാമ: പുലരാനിനി എത്രയുണ്ട്? 
ഗന്ധർവ്വൻ : ഒരുപാടുണ്ട് . 
ഭാമ : ഈ നിൽക്കുന്ന ഓരോ നിമിഷവും...
ഗന്ധർവ്വൻ: അവിടെ പഴുപ്പിച്ച സ്ത്രീ പ്രതിമകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതാണോ? ഉണ്ടാവട്ടെ. നിന്റെ ഓർമ എന്റെയൊപ്പം ഉണ്ടെങ്കിൽ എനിക്ക് ഭയമില്ല. പുൽകുന്ന ഓരോ തീ പ്രതിമയെയും ഞാൻ നീയാക്കി മാറ്റും. എനിക്ക് പൊള്ളില്ല. 
ഭാമ: പക്ഷെ എനിക്ക് പൊള്ളും. എന്റെ പകലുകളിൽ ശിക്ഷയുടെ ചാട്ടയടികൾ മുഴങ്ങി കേട്ടുകൊണ്ടിരിക്കും. അത് കേൾക്കാൻ പാടില്ല. അങ്ങ് ശിക്ഷിക്കപ്പെടാൻ പാടില്ല. അതും നിസ്സാരയായ  ഈ ഞാൻ കാരണം. 
ഗന്ധർവ്വൻ : പക്ഷെ എനിക്ക് ....
ഭാമ : അങ്ങനെയല്ല. ഈ ഓർമ എനിക്കും വിലപ്പെട്ടതാണ്. ഇതിനപ്പുറത്ത് ഭൂമിയിലൊരു പെണ്ണിനും ഒന്നും കിട്ടാനില്ല. ഇതും കൊണ്ട് മരിക്കാനാഗ്രഹിക്കുന്നവളാണ് ഞാനും. പക്ഷെ അതിന്റെ പേരിൽ അങ്ങ് ശിക്ഷിക്കപ്പെടാൻ പാടില്ല. അത് ഞാൻ സമ്മതിക്കയില്ല. ഭൂമിയും സ്വർഗ്ഗവും തമ്മിലുള്ള ബന്ധത്തിന്റെ ഈ കണ്ണി അറ്റുപൊയ്ക്കോട്ടെ. പക്ഷെ സദാ തീയും പുകയും വമിയ്ക്കുന്ന ഒരു ഓർമയായി എന്നിലവശേഷിക്കാൻ ഞാനനുവദിക്കില്ല. വേർപാടിന്റെ ഈ രാത്രി കഴിഞ്ഞാൽ ഞാനൊറ്റയ്ക്കുണരുന്ന നാളത്തെ പുലരിയിൽ എന്നെ വേട്ടയാടാൻ പോകുന്ന ഏറ്റവും വലിയ പീഡനം എന്റെ കന്യകാത്വമാണെന്ന് ഞാനറിയുന്നു. എനിക്കതാവശ്യമില്ല. നരകങ്ങളുടെയും ശിക്ഷകളുടെയും കാഠിന്യം  കുറയുമെങ്കിൽ അടിമയും പരിചാരികയും ദാസിയും പേറുന്ന ഓര്മയറ്റ മനസ്സ് എനിക്ക് തരൂ. 
                                                                -സന്തോഷ് കാനാ 

മുഖലോകം

മുഖലോകം 

മുഖപുസ്തകം എന്തിനുമാകട്ടെ, പക്ഷെ മുഖം ഒരു മഹാ സംഭവമാണ്.ആകാശം പോലെ നിരന്തരം മാറി മാറി വരുന്ന വിസ്മയകരമായ കാഴ്ചയും, ലോകവുമാണത്. മുഖം മനസ്സിനെ പ്രതിഫലിപ്പിക്കുമ്പോൾ തന്നെ അതിനെ മറച്ചുവെക്കുന്നുമുണ്ട്. ചില മുഖങ്ങൾ "വാസ്തുഹാര"യിലെ നീലാഞ്ജന മിത്രയുടേതു പോലെയാണ്. ദുരിതങ്ങളുടെ ഒരു സംഗ്രഹം തന്നെ അവിടെ വായിക്കാം. ഒരു കുസൃതിചിരിയിൽ, കുസൃതിയുടെ വെള്ളിക്കിലുക്കം കണ്ണുകളിലൂടെ കേൾപ്പിക്കുന്ന മുഖങ്ങൾ ചിലപ്പോൾ ആയാസക്ഷീണിതമായ മനസ്സിനെ ഒറ്റനിമിഷത്തിൽ ഉന്മേഷത്തോടെ ഉണർത്തും. ചില മുഖങ്ങൾ എന്നെന്നേക്കുമായി നിലച്ചുപോയ ഘടികാരങ്ങൾ പോലെയാണ്. അവിടെ ഒരു ചലനവുമില്ല, പച്ച മാംസം മാത്രം. ഒരു എലിയെപ്പോലെ എന്തോ തിരഞ്ഞു കൊണ്ടിരിക്കുന്ന അസ്വസ്ഥമായ മനസ്സാണ് മറ്റു ചില മുഖങ്ങൾ. ഒരു സൂചിമുനപോലെ കൃത്യമായ നോട്ടം പക്ഷികളുടെ മുഖത്താണ് കണ്ടിട്ടുള്ളത്. പല വശങ്ങളിലേക്കും സ്ത്രൈണ മനോഹരമായി പുരികം വെട്ടിച്ച് നോക്കുന്ന സൗന്ദര്യമാണ് ഇത്തരം വിഹഗ മുഖങ്ങൾക്ക്. കഥകളിയിലെ സ്ത്രീവേഷങ്ങളിൽ പലപ്പോഴും ഈ ഭംഗി ആസ്വദിച്ചിട്ടുണ്ട്. ആരുടെ മുഖത്തും ഒരു പ്രണയ മന്ദസ്മിതം പടർത്താൻ കഴിയുന്നവയാണിത്. ഹസ്രത് ജയ്‌പുരി എഴുതി ഗുലാം അലി പാടിയ അതിമനോഹരമായ ഒരു ഗസൽ പ്രണയിനിയുടെ മുഖത്തെ വർണിക്കുന്നുണ്ട് :

"വോ അപ്നേ ചെഹരേ മേം സൗ ആഫ്താബ് രഖ്തേ ഹെ
ഇസിലിയേ തോ വോ രുഖ് പേ നകാബ് രഖ്തേ ഹെ"
 (അവൾ അവളുടെ മുഖത്ത് നൂറു സൂര്യനെ സൂക്ഷിക്കുന്നു 
അതുകൊണ്ടാണവൾ മുഖത്തെ മറച്ചു പിടിച്ചിരിക്കുന്നത്)

അചഞ്ചലമായ മുഖങ്ങളുണ്ട്. പ്രത്യക്ഷത്തിൽ ഒരു ഭാവവും പ്രകടമാകാത്ത കാൻവാസ്‌. സൂക്ഷിച്ചു നോക്കിയാൽ കണ്ണുകളിൽ, ചുണ്ടിൻ കോണുകളിൽ ഒരു നിഗൂഢ മന്ദഹാസം തെളിഞ്ഞുവരുന്നത് കാണാം. അത് വൂ ദാഒസിയുടെ പെയിന്റിംഗ് പോലെ നവീന വിസ്മയങ്ങൾ തീർത്തുകൊണ്ടിരിക്കുന്നു. പുച്ഛവും, പരിഹാസവും, എത്ര അടച്ചുവെച്ചാലും തിളച്ചുപൊങ്ങി അടപ്പു തെറിപ്പിക്കുന്ന അസൂയയും മാത്രം നീട്ടിയും പരത്തിയും പ്രതിഫലിക്കുന്ന മുഖങ്ങൾ ഒരുപാട് കാണാൻ കഴിയും. പലതും മുഖങ്ങൾ പോലുമല്ല, മുഖം മൂടികളാണ്. നിഷ്കളങ്കമായ അമ്പരപ്പോടെ വാ തുറന്ന് എല്ലാത്തിനെയും നോക്കുന്ന ഗ്രാമീണ ശാലീനതയുടെ മുഖങ്ങളുണ്ട്. ശീലങ്ങളുടെയും, വിശ്വാസങ്ങളുടെയും കുറി തൊട്ട് ചിട്ടകളെയും, അച്ചടക്കത്തെയും അടയാളപ്പെടുത്തുന്ന മുഖങ്ങളാണ് മറ്റു ചിലത്. എത്ര ശ്രമിച്ചിട്ടും കയ്യിലൊതുങ്ങാത്ത ജീവിത വേഗത്തോട് പൊരുതി വിയർക്കുന്ന മുഖങ്ങളുണ്ട്. അടങ്ങാത്ത ലൈംഗിക ദാഹം കൊണ്ട് മാത്രം ചൈതന്യം നഷ്ടപ്പെട്ട മുഖങ്ങളുമുണ്ട്. സാത്വികമായ മുഖങ്ങൾ ആശ്വാസ കേന്ദ്രങ്ങളാണ്. ജീവിതത്തിന്റെ ശബ്ദകോലാഹലങ്ങളിൽ നിന്ന്, അശാന്തികളിൽ നിന്ന് നഷ്ടപ്പെട്ടുപോകുന്ന നിശബ്ദതയുടെ മധ്യബിന്ദുവിനെ തൊട്ടറിയുന്ന പോലെ ഒരു ഹിമാലയൻ ശാന്തത, ആത്മസാന്ത്വനം തരുന്ന മുഖങ്ങൾ. അത്തരം മുഖങ്ങൾക്ക് ചതിക്കാനാവില്ല, വേദനിപ്പിക്കാനും. അവ മനോവ്രണങ്ങൾക്കുള്ള ഔഷധങ്ങളാണ്. ദുഖഭാരഹാരി, സർവ്വവേദനാ സംഹാരി. ഒരു പക്ഷെ ആത്യന്തികമായി എല്ലാ തേടലുകളും അത്തരം മുഖങ്ങൾക്കു വേണ്ടിയാണ്.
                                                                 ---സന്തോഷ് കാന




പ്രവാസ വേദന/ PRAVASA VEDANA

എയർ പോർട്ടിലെ അവസാന ആലിംഗനത്തിലാണ്
അറ്റ്ലാന്റിക്കിന്റെ വ്യാപ്തിയറിഞ്ഞത്.
ഞങ്ങൾ അച്ചു തണ്ടിൽ നിന്നും വ്യതി ചലിച്ചത്
വീട്ടിൽ മുകളിലെ മുറിയിൽ മണവാട്ടി തവള കരഞ്ഞത്
നെഞ്ചിൻ പല ദിക്കുകളിൽ പ്രൊപ്പല്ലറുകൾ നിലച്ചത്

എയർ പോർട്ടിലെ അവസാന ആലിംഗനത്തിലാണ്
ബാഗേജുകൾക്ക് ഭാരം കൂടിയത്
ഹൃദയത്തിന്റെ ഓരോ കാണാ കോണും
നാഡീ ഞരമ്പുകളിൽ മറച്ചുവെച്ച വേദനകളും സ്കാൻ ചെയ്യപ്പെട്ടത്
പ്രിയപ്പെട്ടവരെയെല്ലാം മറ്റൊരു ഗ്രഹത്തിൽ കണ്ടുമുട്ടിയത്.
                                                          -സന്തോഷ് കാനാ/santhosh kana





Monday, April 23, 2018

WEBSITE-Somatmika


Dear friends and well wishers,

Thank you so much for the support you have been giving me here on my blog. Since my contributions and activities have been of diverse nature, I have received plenty of suggestions and comments from readers and followers that I should start a website. I too felt the need for one in order to have an anchor to these activities. And here it is, after a couple of years' team work:


Do visit the site, follow it and post your comments. You can also subscribe to my Youtube channel:


Looking forward to your support.

Best regards,
Santhosh Kana