My Strength

what do you like about this blog?

Friday, March 31, 2017

झूठा सच (jhoota sach)

पाश की जो किताब दे कर वह मुझसे
दूर गयी
किसी वर्क़ में कुछ लिखकर
कह गयी
आज भी ढूंढ रहा हूँ
पलट रहा हूँ
न कोई पैगाम है
न कोई पता है।
               --संतोष काना (santhosh kana)

Monday, March 27, 2017

തോൽക്കാൻ പഠിക്കണം (Tholkkaan Padikkanam) LEARN TO FAiL IN LOVE

ഈയടുത്തായി ആവർത്തിക്കപ്പെടുന്ന സ്ത്രീ പീഡനങ്ങളും, പ്രണയ പ്രതികാരങ്ങളും, ഹിംസയുമൊക്കെ ഒരു ചെറിയ വിഭാഗം ആളുകളെയെങ്കിലും ഏറെ വേദനയോടെയും, ഭീതിയോടെയും ചിന്തിപ്പിക്കുന്നുണ്ട്. സാമൂഹിക, രാഷ്ട്രീയ, സാങ്കേതിക കാരണങ്ങൾ വിശകലനം ചെയ്ത് പലരും ഈ പ്രശ്നത്തിന്റെ വേര് തേടാൻ ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ട്. എനിക്ക് ഈ സംഭവങ്ങളെ, സാമൂഹിക അവസ്ഥയെ മനഃശാസ്ത്രപരമായി വിശകലനം ചെയ്യാനാണിഷ്ടം.
സ്ത്രീയെക്കുറിച്ച് പുരുഷന്റെ ഉള്ളിൽ നിർമിക്കപ്പെട്ടിട്ടുള്ള ധാരണകളും ചിത്രങ്ങളും ഒന്നൊന്നായി പൊളിക്കേണ്ടതുണ്ട്, കെട്ടുപിണഞ്ഞു കിടക്കുന്ന വിശ്വാസങ്ങളും, കാഴ്ചപ്പാടുകളും ഒന്നൊന്നായി ശ്രദ്ധയോടെ അഴിച്ചെടുക്കേണ്ടതുണ്ട്. ഒരാളുടെ മാനസിക വളർച്ചയിൽ, ബോധരൂപീകരണത്തിൽ മാതാപിതാക്കളും, ബന്ധുക്കളും, സുഹൃത്തുക്കളും, വിദ്യാലയങ്ങളും പ്രധാന പങ്കു വഹിക്കുന്നു.

"നീ ഒരാണാണ്" എന്ന് നിരന്തരം ഒരു കുട്ടിയുടെ മനസ്സിലേക്ക് അടിച്ചേൽപ്പിക്കപ്പെടുന്ന സങ്കൽപ്പങ്ങൾ അവന്റെ ഈഗോ (പുരുഷ ഈഗോ) ദൃഢപ്പെടുത്തുന്നതിനുള്ള വളമാണ്. അവനറിയാതെ തന്നെ അവനിൽ "ആൺ-പെൺ" വേർതിരിവ് ഉണ്ടാകുന്നു. ഇത് മെല്ലെ അവനിൽ അധീശത്വഭാവം ഉണ്ടാക്കുന്നു. താൻ പെൺകുട്ടിയുടെ മുന്നിൽ തോൽക്കേണ്ടവനല്ല, തന്നെ ഒഴിവാക്കുന്ന പെൺകുട്ടിയെ ഉപദ്രവിക്കേണ്ടതുണ്ട്, അതിന് പ്രതികാരം ചെയ്യേണ്ടതുണ്ട് തുടങ്ങിയ ചിന്തകളാണ് പലതരം നിന്ദ്യവും, ക്രൂരവുമായ രീതികളിലേക്ക് മനസ്സിനെ പ്രകോപിപ്പിക്കുന്നത്.മാതാപിതാക്കൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ ഏറ്റവും മുഖ്യമായത് വീട്ടിൽ ലിംഗസമത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ്. വീട്ടിലെ ഉത്തരവാദിത്തങ്ങളിൽ എല്ലാവരെയും ഒരുപോലെ പങ്കുചേർക്കുക. "പെണ്ണ് ചെയ്യേണ്ടത്" "ആണ് ചെയ്യേണ്ടത്" എന്ന വേർതിരിവുകൾ ഇല്ലാതാക്കുക. അടുക്കള ജോലികളിലും, വസ്ത്രം അലക്കുന്നതിലും തുടങ്ങി വീട്ടിലെ എല്ലാ കാര്യങ്ങളിലും കുട്ടികളെ തുല്യ പങ്കാളികളാക്കുക. അതിനു മുമ്പ് അച്ഛനമ്മമാർ ഇതിനു മാതൃകയാകണം. സമൂഹത്തിലേക്ക് ഇറങ്ങുന്ന ആൺകുട്ടിക്ക് ജീൻസ്‌ ധരിക്കുന്ന പെൺകുട്ടിയെയോ, ബൈക്ക് ഓടിക്കുന്ന പെൺകുട്ടിയെയോ കണ്ടാൽ ഒരു തരത്തിലുള്ള അമ്പരപ്പോ അസ്വസ്ഥതയോ അപ്പോൾ അനുഭവപ്പെടില്ല.

വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സിലബസുകൾ ലിംഗ സമത്വം, സ്ത്രീയെക്കുറിച്ചും, സമൂഹത്തെക്കുറിച്ചും, ശരീരത്തെക്കുറിച്ചുമുള്ള തെറ്റിദ്ധാരണകളെ തിരുത്തുന്ന പാഠങ്ങൾ, പ്രവർത്തനങ്ങൾ സജീവമായി ഉൾപ്പെടുത്തണം. അത്തരത്തിലുള്ള ടോക്ക് ഷോസും, ചർച്ചകളും, സെമിനാറുകളും, സിനിമകളും അവരിലേക്കെത്തിക്കണം. ആൺ പെൺ സൗഹൃദങ്ങൾ പ്രോത്സാഹിപ്പിക്കണം, മാത്രമല്ല എങ്ങിനെ നല്ല സൗഹൃദം ഉണ്ടാക്കണമെന്നും, കാത്തു സൂക്ഷിക്കണമെന്നും പഠിപ്പിക്കണം. അതേ സമയം പ്രണയം, പ്രണയ പരാജയം എന്നിവ എങ്ങിനെ ആരോഗ്യകരമായി കൈകാര്യം ചെയ്യണമെന്നും ശീലിപ്പിക്കണം. പല വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഇന്ന് കൗൺസലിങ് ഉണ്ട്. അതില്ലെങ്കിൽ തന്നെ നല്ല അധ്യാപകർക്കും, കൂട്ടുകാർക്കും ഇത്തരത്തിലുള്ള സത്കാര്യം ചെയ്യാൻ കഴിയും.

ഈയടുത്ത് ഞെട്ടിപ്പിച്ച വാർത്തകളിൽ സുപ്രധാനമായവയാണ് പ്രണയം നിരസിക്കപ്പെട്ട പയ്യൻ പെൺകുട്ടിയെ ശാരീരികമായും, മാനസികമായും പീഡിപ്പിക്കുന്നവ. "എന്നെ എങ്ങിനെ അവൾ അവഗണിച്ചു?" എന്ന ചോദ്യം മനസ്സിൽ നിരന്തരം അലയടിക്കുകയും, "ഞാൻ ഒരിക്കലും ഇങ്ങനെ പരാജപ്പെട്ടിട്ടില്ല" എന്നുമൊക്കെയുള്ള അരക്ഷിതാവസ്ഥയാണ് ഒരാളെ ഹിംസയിലേക്ക് നയിക്കുന്നത്. ഇവിടെയാണ് മനഃശാസ്ത്രപരമായ വിശകലനം ആവശ്യമായി വരുന്നത്. ഇവിടെയാണ് മേല്പറഞ്ഞ കാഴ്ചപ്പാടുകളുടെ നിർമിതി നിർണായകമാകുന്നത്. തോൽക്കാൻ കുട്ടികളെ പഠിപ്പിക്കണം. തോൽവിയെ തുറന്ന മനസ്സോടെ സ്വീകരിക്കാൻ, ഒരുപക്ഷെ അതിനെ നോക്കി ഒന്ന് ചിരിക്കാൻ പഠിപ്പിക്കണം. അല്പം അതിശയോക്തി തോന്നിയേക്കാം എങ്കിലും തന്നെ നിരസിച്ച പെൺകുട്ടിക്ക് ഒരു സ്നേഹത്തിന്റെ വാക്ക് നൽകി നിറഞ്ഞ മനസ്സോടെ വഴിമാറി പോകാൻ കഴിയണം. കുട്ടികൾ ജിമ്മിൽ പോകുന്നതോടൊപ്പം മാനസിക പരിശീലനങ്ങളും നേടട്ടെ. മനസ്സെന്ന വിശാലമായ ജിമ്മിൽ ഇരുൾ കയറിയ അതിന്റെ ഓരോ കോണുകളും പ്രകാശിക്കട്ടെ, ശീലങ്ങൾ കൊണ്ടും, വിശ്വാസങ്ങൾ കൊണ്ടും അടിഞ്ഞുകൂടിയ കൊഴുപ്പ് ഇല്ലാതാക്കൂ, മനസ്സിനെ ഫിറ്റ് ആക്കി നിർത്തൂ. ഒരു പെൺകുട്ടി തന്നെ നിരസിക്കുന്നത് ആ വ്യക്തിയുടെ സ്വാതന്ത്ര്യം ആണെന്ന് മനസ്സിലാക്കാനും, അതിനെ ബഹുമാനിക്കാനും, അവളുടെ ശരീരം അവളുടെ സ്വകാര്യതയാണെന്നും പഠിക്കണം. ബന്ധങ്ങൾ ഇല്ലാതാകുമ്പോൾ വേദനകളും, മുറിവുകളും ഉണ്ടാകും പക്ഷെ അതിന് പ്രതികാരം ഒരു പരിഹാരമല്ല, മറിച്ച് അതൊരു ആതുരമായ മനസ്സിന്റെ ലക്ഷണമാണ്. ആൺ ഈഗോ എന്നൊക്കെ പറയുന്നത് ഒരു വ്യക്തിയുടേത് മാത്രമല്ല, അതൊരു സമൂഹത്തിന്റെ പൊതു കാഴ്ചപ്പാടാണ്, എത്രയോ വർഷങ്ങളിലൂടെ, തലമുറകളിലൂടെ കൈമാറിയ ശീലങ്ങളും, വിശ്വാസങ്ങളും, ആചാരങ്ങളും ദൃഢപ്പെടുത്തിയെടുത്ത സ്തംഭം. അതിന്റെ ഓരോ ഇഷ്ടികയും ഇളക്കിയെടുക്കണം. ദേവദാസ് പ്രണയത്തിൽ എല്ലാം നഷ്ടപ്പെട്ടവനാണ്, ഒരു പക്ഷെ നഷ്ടപ്പെടുത്തിയവനാണ്. ഞാൻ ദേവദാസിനെ ഒരു മാതൃകയായി കാണരുത് എന്ന് കർശനമായി പറയും. ദേവദാസ് തനിക്ക് നഷ്ടപ്പെട്ട പെൺകുട്ടിയോട് പ്രതികാരം ചെയ്തില്ല, പക്ഷെ സ്വയം ശിക്ഷിച്ചു. അത് മറ്റേയറ്റമാണ്, പരിഹാരമല്ല. പ്രതികാരം സാഡിസം ആണെങ്കിൽ ദേവദാസിന്റേത് മാസോക്കിസം ആണ്. ഈ രണ്ടു അറ്റങ്ങൾക്കുമിടയിൽ എവിടെയോ ആണ് മനസ്സിന്റെ സന്തുലിതാവസ്ഥ. അത് കണ്ടെത്തലാണ് മാനസിക പരിശീലനം. അതിന് ഒരു കൗൺസലർക്ക് ഒരുപാട് സഹായിക്കാൻ കഴിയും. പക്ഷെ നല്ലൊരു കൗൺസലർക്ക് മാത്രമേ അതിനു കഴിയൂ.നല്ല കൗൺസലർ നല്ല ശ്രോതാവായിരിക്കണം, മാത്രമല്ല മുൻവിധികളില്ലാത്ത കേൾവിക്കാരൻ/ക്കാരി. ഒരു കൗൺസലറുടെ ഉപദേശം നിങ്ങളെ നിത്യജീവിതത്തിലും, വ്യക്തിബന്ധങ്ങളിലും അസ്വാഭാവികമായി പെരുമാറാൻ പ്രേരിപ്പിക്കുന്നുവെങ്കിൽ അത് യഥാർത്ഥ കൗൺസലിംഗ് അല്ല. നിങ്ങൾ യാത്ര ചെയ്യുന്ന വഴിയിൽ ഇരുട്ട് വീണപ്പോൾ അല്പം വെളിച്ചം തന്നു സഹായിക്കുന്ന ആളാണ് യഥാർത്ഥ കൗൺസലർ. അയാൾ നിങ്ങളുടെ വഴി തീരുമാനിക്കുകയല്ല, നിങ്ങളുടെ യാത്രയിലെ വികാരങ്ങളുടെ, ഊർജത്തിന്റെ നിമ്നോന്നതങ്ങളിൽ ഒരു കൈ താങ്ങാകുന്നു എന്ന് മനസ്സിലാക്കുക. നഷ്ടപ്പെടാൻ പഠിക്കുക, തോൽവിയും ജയവും ഒരേപോലെ ജീവിത പാഠപുസ്തകത്തിലെ അധ്യായങ്ങളാണ്.

ആണിനെ നിർമിക്കുന്നത് ഏതു പൊതുധാരണകളുടെ പിശകുകളാണോ അത് തന്നെയാണ് ആണിന്റെയുള്ളിൽ പെണ്ണിനേയും നിർമിക്കുന്നത്. നിങ്ങളുടെ കുട്ടിക്കോ, നിങ്ങൾക്കോ ഏതെങ്കിലും കാരണങ്ങൾ കൊണ്ട് സമൂഹത്തിൽ അവഗണനയോ, വിവേചനമോ നേരിട്ടാൽ നിങ്ങൾക്കെന്തു തോന്നുമോ അതാണ് ഒരു കാരണവുമില്ലാതെ ഒരു ജന്മം മുഴുവൻ പരാതിപ്പെടാതെ, പരിഭവിക്കാതെ അനുഭവിക്കാൻ ഒരു സ്ത്രീയോട് നാം പറയുന്നത്. കർണാടകത്തിലെ ബെല്ലാരി ജില്ലയിൽ ജോലിചെയ്ത കാലത്ത് എൻ എം ഡി സി യുടെ ജനറൽ മാനേജർ ആയിരുന്ന ശ്രീ നന്ദ സാറിൽ നിന്നും ഞാനും എന്റെയൊപ്പം പലരും കണ്ണീരോടെ പ്രചോദനം കൊണ്ടിട്ടുണ്ട്. ഒരു സമൂഹത്തിന്റെ കാഴ്ചപ്പാടിനെ പൊളിച്ചു നിർമിക്കാനുതകുന്ന ജീവിത സന്ദേശം ഭാര്യയുമൊത്തുള്ള അദ്ദേഹത്തിന്റെ പൊതു വേദികളിലേക്കുള്ള വരവിലും പോക്കിലും ഞങ്ങൾ കണ്ടിട്ടുണ്ട്. ബാംഗളൂരിൽ വെച്ചുണ്ടായ ഒരു റോഡപകടത്തിൽ നട്ടെല്ലിന് ക്ഷതം പറ്റിയ അദ്ദേഹത്തിന്റെ ഭാര്യ വീൽ ചെയറിലാണ് ജീവിതം നയിക്കുന്നത്. ഏത് പരിപാടികളിൽ പങ്കെടുക്കുമ്പോഴും കാറിൽ വന്നിറങ്ങിയ ഉടൻ വീൽ ചെയർ പുറത്തെടുത്ത് ഭാര്യയെ സീറ്റിൽ നിന്നും ഒരു കുട്ടിയെപ്പോലെ വാരിയെടുത്ത് വീൽ ചെയറിലിരുത്തി അദ്ദേഹം തള്ളിക്കൊണ്ടു വരുന്ന കാഴ്ച ബൃഹത്തായ സാമൂഹിക-മാനുഷിക സന്ദേശമാണ് നൽകുന്നത്, ഒരു പക്ഷേ ഒരു പ്രസംഗത്തെക്കാളേറെ. ഞാൻ ചെയ്യുന്നത് ഒരു ജോലി അല്ല എന്നും, എന്റെ ഭാര്യ ഒരു വസ്തു അല്ല എന്നും സഹായിക്കാൻ സ്വയം മുന്നോട്ട് വരുന്ന ആരോടും ഒരു ബ്ലേഡിന്റെ മൂർച്ചയുള്ള ശാഠ്യത്തോടെ വേണ്ടാ എന്ന് പറയുന്ന അദ്ദേഹം ആണത്തത്തിന്റെ എല്ലാ ജീർണിച്ച നിർവചനങ്ങളേയും പൊളിച്ചെഴുതുന്നു. ഹെർബൽ ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിലൂടെ ഏറെ പ്രശസ്തി നേടിയ ശ്രീമതി സാഗരിക നന്ദ ഞാനൊരു ശരീരം മാത്രമല്ല എന്ന് അഭിമാനത്തോടെ ആതുരമായ ആൺ മനസ്സുകളോട് സംവദിക്കുന്നു.

ഇത്രയൊന്നും വേണ്ട, തിരക്കുള്ള റോഡ് മുറിച്ചു കടക്കുന്ന ഒരു സ്ത്രീയുടെ കണ്ണിലെ ഭീതി നോക്കിയാൽ മതി സർവ കാമഭാവനയും ചാരമാകാൻ.

                                                                          ---സന്തോഷ് കാന Santhosh Kana


                                  

Saturday, March 11, 2017

ചിത്രം (chithram) /Biennale Kochi

 
                                                   -translation of Gulzar's poem from 'RAINCOAT'

ഏതു ഋതുവിന്റെ പ്രഹരമാണ് ചുവരിൽ തൂക്കിയിരുന്ന ഈ ചിത്രത്തെ വീഴ്ത്തിയത്?
മുമ്പൊരിക്കലും ഈ ചുവരുകളിൽ ഇത്ര ഈർപ്പമുണ്ടായിരുന്നില്ല, നോക്കൂ ഇപ്പോൾ വിള്ളലുകൾ പോലും വന്നിരിക്കുന്നു. വരണ്ട മുഖത്ത് കണ്ണുനീർ പോലെ ഈർപ്പം  ഈ ചുവരുകളിലൂടെ ഒലിച്ചിറങ്ങുന്നു.

മഴ മേൽക്കൂരയിൽ എന്തോ മന്ത്രിക്കുന്നുണ്ട്, ജനാലകളുടെ ചില്ലുകളിൽ എന്തോ കുറിക്കുന്നുണ്ട്, അടഞ്ഞ ജനാലകൾക്കു പിന്നിലിരുന്ന് തേങ്ങുന്നുണ്ട്.
മധ്യാഹ്നങ്ങൾ ശൂന്യമായ ചതുരംഗപ്പലകകൾ പോലെ.
നീക്കങ്ങളില്ല, നീക്കങ്ങളെ നയിക്കുന്ന സൂത്രങ്ങളില്ല.
പകൽ അവസാനിക്കുന്നില്ല, രാത്രിയായിട്ടുമില്ല
നിശ്ചലത മാത്രം
ഏതു ഋതുവിന്റെ പ്രഹരമാണ് ചുവരിൽ തൂക്കിയിരുന്ന ഈ ചിത്രത്തെ വീഴ്ത്തിയത്?
                     -സന്തോഷ് കാന 
                                               (picture courtesy: Tom Burckhardt)
listen to the poem in Gulzar's voice here:        
 https://www.youtube.com/watch?v=IIcG70WJkS4








Thursday, March 2, 2017

ഇംഗ്ലീഷ് ഗ്രാമറിന്റെ ഗ്രാമീണം : ചില "കുറുന്തിൽ" വിദ്യകൾ/KURUNTHIL


                                                 -to dearest Sureshan Master (Shri. Suresh Kurunthil)
കുട്ടികൾ പ്രേക്ഷകരായുള്ള ക്ലാസ്സ് മുറികളിൽ പരമ്പരാഗത സ്‌ക്രീനുകളും, അകലങ്ങളും ഭേദിച്ച്  ഉല്ലാസ-ചിന്താ-പ്രചോദന തരംഗം തീർത്ത് തകർത്താടുന്ന അധ്യാപകരാണ് അവരുടെ ജീവിതത്തിലെ സൂപ്പർ സ്റ്റാറുകളും മെഗാ സ്റ്റാറുകളും. ക്ലാസ് മുറിയിൽ കൈകാര്യം ചെയ്യുന്ന വിഷയത്തിലുള്ള പാണ്ഡിത്യത്തേക്കാൾ കുട്ടികളിലേക്ക് തന്മയത്തത്തോടെ പകരാനുള്ള കഴിവ് അധ്യാപകന്റെ ഏറ്റവും വലിയ സംഭാവനയാണ്. ഭാഷാ വിഷയങ്ങൾ, സാഹിത്യം തുടങ്ങിയവ പഠിപ്പിക്കുന്നവർ അതിലേക്ക് ചേർക്കുന്ന ഒരു മാജിക് ചേരുവയുണ്ട്, അമൂർത്ത പ്രേരകശക്തിയുടെ ഹൈ വോൾട്ടേജ് പ്രവാഹമുണ്ട്.

കണ്ണൂർ ജില്ലയിലെ കരിവെള്ളൂരിൽ ഇംഗ്ലീഷ് അധ്യാപനത്തിന് ടൂട്ടോറിയൽ കോളേജുകളിൽ നാടൻ ഭാഷയുടെ വീര്യം ചേർത്ത് ഗ്രാമറിനെ പുതിയ രൂപത്തിൽ അവതരിപ്പിച്ചതാണ് സുരേഷ് കുറുന്തിൽ എന്ന സുരേശൻ മാഷിന്റെ ഏറ്റവും വലിയ സംഭാവന. പാണ്ഡിത്യങ്ങളുടെ ഈഗോകളെ ഉടച്ചു വാർത്ത രീതിയാണ് സാറിന്റേത്. കാർക്കശ്യത്തിന്റെയും, സ്നേഹത്തിന്റെയും ഭാഷ ഒരുപോലെ കൈകാര്യം ചെയ്ത് വെറുക്കപ്പെടാതെയിരിക്കുക എന്നത് ഒരു ജമണ്ടൻ  വെല്ലുവിളിയാണ്. അത് അത്യുജ്വലമായി സാധ്യമാക്കാനുള്ള അതുല്യമായ കഴിവ് സുരേശൻ മാഷിനുണ്ട്. മലയാള സിനിമയിൽ ശ്രീനിവാസനുള്ള പോലൊരു ലൈസൻസ് മാഷിന് കുട്ടികൾ കൊടുത്തിട്ടുണ്ട്.

ഇംഗ്ലീഷ് ഭാഷാധ്യാപനം ഉച്ചാരണത്തിന്റെ ഗോഷ്ടികളിൽ മാത്രം ഒതുങ്ങുന്ന പതിവു കാഴ്ചകളിൽ നിന്ന് പ്രാദേശിക പ്രയോഗങ്ങളെക്കൊണ്ട് ഇംഗ്ലീഷ് ഗ്രാമറിനെയും ഭാഷയെയും ഡി കോളനൈസ് ചെയ്യാൻ ഉള്ള അത്ഭുത വൈദഗ്ധ്യം, സഹജ നർമ്മബോധം എന്നിവ കൊണ്ട് ക്ലാസ്സ് മുറികളെ ത്രില്ലടിപ്പിച്ച പ്രതിഭയാണദ്ദേഹം. ഭാഷയുടെ ഏതു പ്രയോഗത്തെയും നാടൻ, പ്രാദേശിക സ്ലാങ്ങുകളെക്കൊണ്ടും, നാടൻ ജീവിത പരിസരങ്ങളിലേക്ക് പറിച്ചുനട്ടുകൊണ്ടും ഡീ കോഡ് ചെയ്യാൻ സുരേശൻ മാഷ്ക്ക് അനന്യമായ കഴിവുണ്ട്. ഷേക്‌സ്‌പിയറിന്റെ കഥാപാത്രങ്ങളെ നാടൻ ചായക്കടകളിലിരുത്തി ജനകീയമാക്കുന്ന വിപ്ലവം. 

"oh, father, you come again?"
എന്ന പാഠഭാഗം ഒറ്റയടിക്കൊരു ശ്രീനിവാസൻ ശൈലിയിൽ "എന്റച്ചാ നിങ്ങ പിന്നിം ബെന്നുവ?'
എന്നു തർജമ ചെയ്യുമ്പോൾ കുട്ടികളിലേക്ക് സരസമായി പ്രവേശിക്കുകയാണദ്ദേഹം.
" 'very boy' എന്നാൽ വളരെ ചെക്കൻ എന്നല്ല അതെ ചെക്കൻ എന്നാണ്"
ഈ ഒരൊറ്റ പ്രയോഗം മതി ഗ്രാമറിന്റെ ലോകത്തെ അലങ്കാരങ്ങൾ തകർന്നു വീഴാൻ, ഒരു ബെൽജിയൻ ചോക്ലേറ്റ് നമ്മുടെ മജീച്ചയുടെ പീടികയിലെ നാരങ്ങാ മുട്ടായി ആയി മാറാൻ.

(First row(sitting) from left to right: Ramakrishnan, Mohanan Vtv, T. Kunhiraman, Suresh Kurunthil, Prakash Shenoy, T V Narayaynan, P.P. Pavithran, Kamalakshan Cheralan Poovalappil. Second row: Reginald, P.P. Kunhiraman, Manoharan Av, T.V.Damodaran, Sasi Mohanan Pariyachery, P.P.Rajan, A.Chandran. Third row: Krishnan, Kurunthil Rajan, Vijayan Kundu Valappil, Preman, Bhaskaran. in 1983)

ഭാഷയെ പ്രാദേശികതയിൽ നിന്ന് വേരറുത്ത് നടത്തുന്ന വിനിമയങ്ങൾ സുസ്ഥിരമല്ലാത്ത വികസന പദ്ധതികൾ പോലെ ദീര്ഘായുസ്സില്ലാത്തവയാണെന്ന് മാത്രമല്ല അറിവിനെ സ്വായത്തമാക്കുന്നതിലുള്ള തനത് സ്വഭാവവും, സൗന്ദര്യവും അത് നഷ്ടപ്പെടുത്തുന്നു എന്ന് കൂടിയുണ്ട്. ഇത് വിദ്യാഭ്യാസ രംഗത്ത് ഏറെ പ്രസക്തമാണ്. കേരളത്തിലെ ഒരു പ്രദേശത്ത് അദ്ധ്യാപകൻ ഒരു കുട്ടിയോട് നടത്തിയ സംഭാഷണ സന്ദർഭം ഉദ്ധരിക്കട്ടെ:

"ബുക്ക് വാങ്ങിയില്ലേ?"
"അടക്ക ബിറ്റിറ്റ് മാങ്ങാ"
"ഫീസ് അടച്ചോ?"
"മാങ്ങ ബിറ്റിറ്റ് അടക്കാ"

ഈ കുട്ടിയുടെ ഉത്തരങ്ങളോട് ദേഷ്യത്തോടെയാണ് ഇത് കേട്ട അദ്ധ്യാപകൻ പെരുമാറുന്നതെങ്കിൽ അദ്ദേഹം വിദ്യാഭ്യാസത്തിന്റെയും, ഭാഷാ പഠനത്തിന്റെയും വ്യോമ വിശാല സാധ്യതകളെയാണ് ഇല്ലാതാക്കുന്നത്. ഇംഗ്ളീഷ് ഭാഷാധ്യാപനത്തിലെ ഏറ്റവും വലിയ വെല്ലുവിളി തനതിനെ ചേർത്ത് ഭാഷയെ കൈകാര്യം ചെയ്യുക എന്നതാണ്. പല സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളുടെയും ദുരന്തം ഇവിടെയാണ്. ഭാഷയെ ടി വി യിലെ കുക്കറി ഷോ പോലെ വറുത്ത് വേവിച്ചെടുക്കുന്ന അഭ്യാസം. സുരേശൻ മാഷുടേത് തുളച്ചു കയറുന്ന ഒരു പരുക്കൻ രീതിയാണ്. എല്ലാ ആലങ്കാരികതകളെയും നിമിഷങ്ങൾ കൊണ്ട് പറിച്ചെറിഞ്ഞ് ഭാഷയുടെ മൂല സ്വഭാവത്തിലേക്ക് തള്ളിയിടുന്ന രീതി. ഈ നാടൻ പ്രയോഗമാണ് മാഷിന്റെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷിൽ മാഷ് നൽകിയ കരുത്ത്. 

കെ എം കെ തീയറ്ററിൽ ഒരു സിനിമയ്ക്കിടെ കറന്റ് പോയപ്പോൾ ഒച്ചവെച്ചവരോട് മിണ്ടാതിരിക്കാൻ ആജ്ഞാപിച്ച ആളിനോട് ആരോ തിരിച്ചു ചോദിച്ചത്രേ:
"നീയാര് കുറുന്തിൽ സുരേശൻ മാഷാ?" 

വ്യകതികൾ ഒരു പ്രദേശത്തിന്റെ പേരാകുന്നതും, ഒരു സ്വഭാവത്തിന്റെ രൂപകമാകുന്നതുമൊക്കെ അവരുടെ സംഭാവനകൾ ആളുകളുടെ മനസ്സിൽ മുദ്രണം ചെയ്യപ്പെടുമ്പോളാണ്.

ഗ്രാമറിലെ ഏതെങ്കിലും ഒരു ഭാഗം പഠിപ്പിക്കുമ്പോൾ ഒന്നും മനസ്സിലായില്ലെങ്കിലും വെറുതെ തലയാട്ടുന്നവരെയും മാഷ് തനതു ശൈലിയിൽ പരിഹസിച്ചുണർത്തും, ഇങ്ങനെ:

"ഉം...തലയാട്ടി മരിച്ചോ...നാളെ ചോയ്ക്കുമ്പം അറിയാ...ഉം...ആട്ടിക്കോ.."

ഗാന്ധിജിയെക്കുറിച്ചുള്ള ഒരു അധ്യായത്തിൽ വന്ന ഇംഗ്ലീഷ് വാക്യം:
"Gandhi was not an extraordinary boy..."
സുരേശൻ മാഷിന്റെ കയ്യിൽ പുതുജീവൻ വെച്ചു, നർമത്തിന്റെ മനോഹരമായ സാക്ഷാത്കാരം:

"ഗാന്ധി പിന്ന ഏറക്കറാണ്ട് പഠിക്കൊന്നും ചെയ്യൂല... എന്നാ മോശും അല്ലാ... നിങ്ങളെല്ലം പോലെന്നെന്ന്"

ഒരു നാടിന്റെ സാംസ്കാരിക ബ്ളാക്ക് ബോർഡിൽ മായാത്ത അക്ഷരങ്ങൾ കൊണ്ട് സംഭാവന നൽകുന്നവർ സുരേശൻ മാഷെപ്പോലെ എത്രയോ പേരുണ്ട്. അവരുടെ സംഭാവനകളെ അംഗീകരിക്കുമ്പോൾ പ്രത്യയശാസ്ത്രങ്ങളോ, മറ്റു മാനദണ്ഡങ്ങളോ തടസ്സമാകരുത്.

പ്രകാശ് ഷേണായിയുടെയും, പി പി രാജന്റെയും കൂടെ കെ.ഗോവിന്ദൻ സ്മാരക കെട്ടിടത്തിൽ "സാംസ്കാരിക വേദി" എന്ന പേരിൽ തുടങ്ങിയ കൂട്ടായ്മ "നക്സലിസം" എന്ന് തുലനം ചെയ്യപ്പെട്ടപ്പോൾ വേദനിച്ച അനേകം രാത്രികളിലൊന്നിലാണ് ഒരു ടൂട്ടോറിയൽ കോളേജ് തുടങ്ങണമെന്ന തീവ്രമോഹം ഉണ്ടായതും സുധാകര പൈയുടെ വീടിന്റെ വാർപ് പലക എടുത്ത് പിലാക്കാ കുഞ്ഞിരാമൻ ഉണ്ടാക്കിയ ബെഞ്ചും ഡെസ്കും വെച്ച് പത്തൊമ്പത് കുട്ടികളുമായി "അക്കാദമി" തുടങ്ങുന്നത് 1979 ൽ. ഏറെ പേരെടുത്ത "എക്സലന്റ്"-ഉം, "കരിവെള്ളൂർ ടൂട്ടോറിയൽസ്" -ഉം ആയിരുന്നു പ്രധാന വെല്ലുവിളികൾ. എം എസ് സി നാരായണൻ മാഷും, വി വി ബാലകൃഷ്ണൻ മാഷും നേതൃത്വം നല്കിയുന്ന പാരലൽ പ്രസ്ഥാനങ്ങൾക്ക് പാരലലായി മറ്റൊന്ന് വിജയിപ്പിച്ചെടുക്കുക തികച്ചും സാഹസികമാണ്. കൂടെ പ്രകാശ് ഷേണായിയും, കോടോത്ത് സുരേഷും മാത്‍സ്-ന്. ഹിസ്റ്ററി കെ വി രാജൻ, സുവോളജി പ്രസന്ന, കെമിസ്ട്രി ലളിത, ഹിന്ദി ജനാർദ്ദനൻ എന്ന നല്ലൊരു ടീം പക്ഷെ ഇംഗ്ലീഷ് പഠിപ്പിക്കാൻ മാത്രം ആരുമില്ല. 


പയ്യന്നൂർ കോളേജിൽ നിന്ന് മാത്‍സ് -ൽ ബിരുദമെടുത്ത സുരേശൻ മാഷ് ഏറെ ഭയത്തോടെയാണെങ്കിലും ഇംഗ്ലീഷ് പഠിപ്പിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്തു. അത് പാണ്ഡിത്യത്തിന്റെ നിഷ്കർഷകളോടുള്ള ജനകീയ രീതിയുടെ തുടക്കമായിരുന്നു. വി വി ബാലകൃഷ്ണൻ മാഷിൽ നിന്നാർജ്ജിച്ച ജ്ഞാനവും, എം എസ് സി നാരായണൻ മാഷിൽ നിന്ന് സ്വായത്തമാക്കിയ അധ്യാപന രീതികളും മിശ്രണം ചെയ്യപ്പെട്ടപ്പോൾ സുരേശൻ മാഷ് ഇംഗ്ലീഷ് അധ്യാപനത്തിന് പുതിയ പാത വെട്ടിത്തുറക്കുകയായിരുന്നു. ശ്രീ കുണ്ടുവളപ്പിൽ വിജയനാണ് സുരേശൻ മാഷിന് മാർഗ നിർദേശങ്ങൾ നൽകിയ ഒരാത്മാർത്ഥ സുഹൃത്ത്. 1980 ൽ നൂറു കുട്ടികളായി വർധിക്കുകയും ടൂട്ടോറിയൽ ഓണക്കുന്നിലേക്ക് മാറ്റുകയും ചെയ്തു. പുതിയ അധ്യാപകരായി മനോഹരൻ, പ്രേമൻ തുടങ്ങിയവർ കൂടെ ചേർന്നു. 1984 ആയപ്പോഴേക്കും "കരിവെള്ളൂർ ടൂട്ടോറിയൽസ്" വിലയ്ക്ക് വാങ്ങി. ഏറ്റവും നല്ല റിസൾട്ട് എന്ന ലക്ഷ്യത്തോടെ രാവും പകലും അദ്ധ്വാനിച്ചു. രാഷ്ട്രീയത്തിന്റെ ചുവപ്പൻ സഹകരണം സ്വപ്നങ്ങളെ കൂടുതൽ പച്ചപിടിപ്പിച്ചു. പല പ്രശ്നങ്ങൾ ഒത്തു തീർപ്പാക്കാനും കൂടുതൽ ഊർജം പകരാനും ബീഡി കമ്പനിയിലെ തൊഴിലാളികളും, പാർട്ടിയും ഏറെ സഹായിച്ചു. 

1986 ൽ "എക്സലന്റ്" കൂടെ വിലയ്ക്ക് വാങ്ങിയപ്പോൾ കുട്ടികളുടെ എണ്ണം നാലായിരമായി. ഒരു ക്ലാസിൽ അമ്പത് കുട്ടികൾ വരെയുള്ള പതിനാല് എസ് എസ് എൽ സി ഫെയ്ൽഡ് ബാച്ച് പോലും വിജയകരമായി നടത്തിയിരുന്ന കാലം. ടൂട്ടോറിയലിൽ തന്നെയായിരുന്നു താമസം. രാത്രി ബാച്ച്(9.30 വരെ) അടക്കം ഒരു ദിവസം എട്ടോ ഒമ്പതോ മണിക്കൂർ പഠിപ്പിച്ചിരുന്നു. തികഞ്ഞ അർപ്പണബോധത്തോടെ പ്രവർത്തിച്ചതു കൊണ്ടുതന്നെ 116 മാർക്കിൽ നിന്ന് 372 മാർക്കിലേക്ക് കുട്ടികളെ ഉയർത്താൻ കഴിഞ്ഞ ചരിത്രം വരെ ഉണ്ടായിട്ടുണ്ട്. "അക്കാദമി" ഒരു മുതലാളിയുടെ സൃഷ്ടിയല്ല, അക്കാദമിക്ക് സമ്പ്രദായങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയുടെ, ആർജവമുള്ള ഒരു മാനുഷിക പ്രത്യയശാസ്ത്രത്തിന്റെ സാമൂഹിക മുന്നേറ്റമായിരുന്നു. വിഠോബാ ക്ഷേത്രത്തിൽ രാവിലെ എട്ടര മണിക്ക് ജയഭാരതിയെ താലികെട്ടിയ സുരേശൻ മാഷ് 12.30 ന് ക്ലാസെടുക്കാൻ ഓണക്കുന്നിൽ "അക്കാദമി" യിൽ എത്തിയത് നർമത്തോടെയും, അത്ഭുതത്തോടെയും പലരും ഓർക്കുന്നുണ്ട്. മകൻ അനൂപും, മകൾ നിത്യയും മാഷിന്റെ പാതയിലല്ലെങ്കിലും ആയുർവേദ രംഗത്ത് സജീവമായി. 

1995 ൽ "അക്കാദമി" വിട്ടുകൊടുത്തെങ്കിലും മാഷ് അതിനെ സ്വന്തം കുട്ടിയെപ്പോലെ ഓർക്കുന്നു. ഇംഗ്ലീഷ് ഗ്രാമർ പഠനത്തിലെ അസ്കിതകൾക്ക് കയ്‌പോടെയും മധുരം ചേർത്തും പ്രതിവിധി ചെയ്തിരുന്ന മാഷ് വൈദ്യരംഗത്ത് ജോലി ചെയ്തു തുടങ്ങിയത് ഒരു രൂപകമായി മാത്രമേ കാണാൻ പറ്റൂ. ഭാഷാതുരതകൾ ഇനിയും മാഷിന്റെ കൈകളിലൂടെ സുഖപ്പെടാനുണ്ട്. നോക്കൂ ജോലിക്കിടയിലും ഇന്നും മാഷ് അധ്യാപനം തുടരുന്നു. അദ്ദേഹം അല്പം കടുപ്പം ചേർത്ത് പറഞ്ഞാൽ ഭാഷാഭിഷഗ്വരനാണ്. 

ഇന്ററോഗേറ്റീവ് സെന്റെൻസ് എന്താണെന്ന് പഠിപ്പിച്ചു കഴിഞ്ഞപ്പോൾ ഒരുദാഹരണം പറയാൻ ആവശ്യപ്പെട്ട കുട്ടി "what" എന്ന question word കണ്ടത് കൊണ്ട് പറഞ്ഞ "What a Pity" എന്ന തെറ്റായ വാക്യത്തിനുള്ള മാഷിന്റെ മറുപടി മതി ഒറ്റവാക്കിൽ എല്ലാം സംഗ്രഹിക്കാൻ:

"ചെണ്ടമുട്ടി പോകുന്നതെല്ലം മുച്ചിലോട്ട് പോതി ആവണന്നില്ലാന്ന് " !! 
                                                                 -സന്തോഷ് കാന (by Santhosh Kana)

സുരേശൻ മാഷുടെ കൂടെയുള്ള കാലങ്ങളെ ചില പൂർവ വിദ്യാർത്ഥി/വിദ്യാർത്ഥിനികൾ ഓർക്കുന്നു:

ഞാന്‍ സുരേശന്‍മാഷിന്‍റെ ആദ്യത്തെ വിദ്യാര്‍ത്ഥികളില്‍ ഒരാളാനെന്നതില്‍ അഭിമാനിക്കുന്നു. 1979ല്‍ ഞാന്‍, ദിനേശ്പൈ, സംപത്ത്, ലത, ചിത്ര, ആയിഷ തുടങ്ങിയ ഒരു പത്തോളം കുട്ടികളുമായി കരിവെള്ളൂര്‍ ബസാറില്‍ പഴയ വളം ഡിപ്പോ കെട്ടിടത്തിലായിരുന്നു പിന്നീട് പ്രശസ്തമായ ട്യൂട്ടോറിയല്‍ അക്കാദമി ആരംഭിച്ചത്. പിന്നീട് sslc exam സമയത്ത് ഞങ്ങള്‍ കുറച്ച് കുട്ടികള്‍ക് സുരേശന്‍മാഷിന്‍റെ വീട്ടില്‍വച്ച് special class(with food) തന്നതൊക്കെ ഇപ്പോഴും ഓര്‍കുന്നു. സുരേശന്‍മാഷിനോടും ടി കുഞ്ഞിരാമന്‍മാഷിനോടും ഒരു പ്രത്യേക ആത്മബന്ധമായിരുന്നു. `അല്ലേ ഈശ്വരന്‍മാരേ' എന്ന ഒരു വിളിയുണ്‍ടായിരുന്നു സുരേശന്‍മാഷിന്, ഓര്‍മയുണ്‍ടോ,,,,,,,(Dinesh Mundavalappil)


I got a base in English grammar only after attending his class. He is such a wonderful teacher and there are not enough words to explain just how powerful was his grammar class. I use the same methods to teach my son. I always say to him about my great teacher during the study time. Thank u very much sir& god bless u sir. (Leena Santhosh)

 

SIEVE


Sifted yesterdays
into
this morning's bowl,

You alone came through.
          -Santhosh Kana
(M)




Wednesday, March 1, 2017

പൃഥ്‌വിരാജിനൊരു കത്ത്

പ്രിയപ്പെട്ട പൃഥ്‌വിരാജ്,
 
സ്ത്രീവിരുദ്ധ സിനിമകളിൽ അഭിനയിക്കില്ലായെന്നും അത്തരം ഡയലോഗുകൾ പറയുകയില്ല എന്നും ഉറച്ച തീരുമാനമെടുത്തപ്പോൾ അതൊരു ആവേശത്തിന്റെ പുറത്താണോ എന്ന് ഞാൻ സംശയിക്കുന്നു. ഒരു നടൻ എന്ന നിലയിൽ താങ്കളുടെ ധർമം അഭിനയിക്കുക എന്നതാണ്. താങ്കൾ എടുത്ത തീരുമാനത്തിൽ ചില അപകടങ്ങൾ പതിയിരിക്കുന്നുണ്ട്. ഏത് കഥാപാത്രം ചെയ്യണം, ചെയ്യേണ്ട എന്നതൊക്കെ തീരുമാനിക്കാനുള്ള അവകാശം അങ്ങയ്ക്കുണ്ട്. ആ തെരഞ്ഞെടുപ്പാണ് ഏതൊരാളുടെയും രാഷ്ട്രീയം. പക്ഷെ കലാരംഗത്ത് പ്രവർത്തിക്കുന്ന ഒരാൾ എന്ന നിലയിൽ താങ്കളെടുത്ത തീരുമാനത്തിൽ കലയെ മനസ്സിലാക്കുന്നതിലുള്ള ചില പോരായ്മകൾ  പതിയിരിക്കുന്നുണ്ട് എന്ന് ഓർമിപ്പിക്കട്ടെ:

1  . ഒരു കലാസൃഷ്ടിയുടെ ടോട്ടാലിറ്റി ആണ് അതിന്റെ രാഷ്ട്രീയം തീരുമാനിക്കുന്നത്. ഒരു സിനിമയിൽ സ്ത്രീവിരുദ്ധരായ കഥാപാത്രങ്ങളുണ്ടായിരിക്കാം, പക്ഷെ ആ സിനിമ സ്ത്രീ വിരുദ്ധമാകണമെന്നില്ല. ഒരു നടൻ ഒരു കലാസൃഷ്ടിയുടെ ടോട്ടാലിറ്റിക്കുള്ള അനേകം ഉപാധികളിൽ ഒന്ന് മാത്രമാണ്.

2  . ഒരു കലാസൃഷ്ടി സ്ത്രീവിരുദ്ധമാണോ, സവർണമാണോ, മത തീവ്രവാദമാണോ എന്നൊക്കെ തീരുമാനിക്കുന്നത് പ്രേക്ഷകനാണ്, പ്രേക്ഷകന്റെ നിരീക്ഷണങ്ങളാണ്. ഒരു പുസ്തകമാണെങ്കിൽ വായനയാണ്. ഒരു കലാസൃഷ്ടി പൂർത്തീകരിക്കപ്പെട്ട ഉത്പന്നമല്ല. നിരന്തരം കണ്ടെത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്. ആ കണ്ടെത്തൽ നടക്കുന്നത് വിവിധ കാഴ്ചപ്പാടുകളിലൂടെയാണ്. മലയാള സിനിമയിൽ സ്ത്രീവിരുദ്ധ സിനിമകൾ ഉണ്ടാകുന്നത് രഞ്ജിത്തിന് ശേഷമോ, ഇതാദ്യമായിട്ടോ അല്ല. പക്ഷേ, അത്തരത്തിലുള്ള കാഴ്ചപ്പാടുകൾ, കലയെ നോക്കിക്കാണുന്ന നിരൂപക/ആസ്വാദക രീതികൾ തുടങ്ങിയവ ഉണ്ടായിട്ടുള്ളത് ഈയടുത്തല്ലെങ്കിലും ഏറെ പഴയകാലത്തുമല്ല. ചരിത്രം മുഴുവൻ പരിശോധിച്ചാൽ സ്ത്രീ വിരുദ്ധ സിനിമകൾക്ക് ഏറെ ഉദാഹരണങ്ങൾ കാണാൻ കഴിയും.  ഏതൊരു സമൂഹവും അതിന്റെതന്നെ പഴയ കാഴ്ചപ്പാടുകളിൽ നിന്ന് ചോദ്യങ്ങളിലൂടെയും, രാഷ്ട്രീയ-സാമൂഹിക മുന്നേറ്റങ്ങളിലൂടെയും പുതു കോണുകൾ തിരയാൻ നിർബന്ധിതമാകുമ്പോഴാണ് പുതിയ സമീപനങ്ങളും, വായനകളും ഉണ്ടാകുന്നത്. എങ്ങിനെയാണ് പൃഥ്‌വിരാജിന് താങ്കൾ ഇപ്പോൾ ചെയ്യുന്ന സിനിമയ്ക്ക് ഭാവിയിൽ എന്ത് അർത്ഥങ്ങളാണ് ഉണ്ടാകുക എന്ന് മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്നത്? അൽപം വർഷങ്ങൾക്കുമുമ്പ് താങ്കൾ തന്നെ പറഞ്ഞ ഡയലോഗുകൾ സ്ത്രീവിരുദ്ധമാണെന്ന് ഇപ്പോൾ താങ്കൾക്ക് തോന്നുന്നത് തന്നെ ഈ ഒരു പരിണാമത്തിന്റെ ഭാഗമായാണ്.  ഇന്ന് സ്ത്രീ വിരുദ്ധമെന്നോ, സവർണമെന്നോ തോന്നിക്കാത്ത പലതും പിന്നീട് ആ രീതിയിൽ വ്യാഖ്യാനിക്കപ്പെടാം. അതിനെയൊക്കെ മുൻകൂട്ടി കാണാതെ ഇങ്ങനെയൊരു പ്രസ്താവന അഥവാ തീരുമാനം എടുക്കുന്നത് ഒരു കലാകാരനെന്ന നിലയിൽ താങ്കൾക്ക് തന്നെ കെണിയൊരുക്കുന്നതിന് തുല്യമല്ലേ? അങ്ങിനെ ഒരു കലാകാരൻ സ്വയം പരിമിതപ്പെടുത്തേണ്ടതുണ്ടോ? 

സ്നേഹത്തോടെ,
സന്തോഷ് കാന