My Strength
what do you like about this blog?
Thursday, February 23, 2023
മാൽഗുഡിയുടെ സ്രഷ്ടാവിന്റെ വീട്ടിൽ (At MALGUDI AUTHOR'S HOUSE IN MYSORE)
നീയും ഞാനും (NEEYUM NJAANUM) You & I
നമ്മൾ പിരിഞ്ഞിട്ടും നമ്മുടെ ചുവടുകൾക്ക് അൽപായുസ്സെന്തുകൊണ്ടെന്ന് നീ അറിയുന്നില്ലേ?
നിന്നിലും എന്നിലും അങ്ങോട്ടും ഇങ്ങോട്ടും ഇന്നും എന്തോ ഒന്ന് നിർത്താതെ തിരയടിക്കുന്നുണ്ട്.
എൻ്റെ സഹയാത്രികരുടെ തോണികൾ ചക്രവാളങ്ങളിലേക്ക് നീങ്ങിയിരിക്കുന്നു. നിന്റെ ഓർമകളിൽ നങ്കൂരമിട്ട് ഞാൻ ദൂരങ്ങളെ ശൂന്യതയോടെ നോക്കുന്നു.
നമ്മൾ പിരിയുന്നത് കൊണ്ട് മാത്രം എല്ലാം മാറുന്നില്ല. നിന്റെയും എന്റെയും നെഞ്ചിൻ കൂടിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടുമുള്ള ആ ചിറകടി പുതിയ ആകാശങ്ങളിൽ മോചനം തേടുന്നതുവരെ നിത്യജീവിത വൃത്തികളിൽ നമുക്ക് അലസതയുടെ ദൂരം താണ്ടാനുണ്ട്.
ഉത്സവങ്ങൾ, ആഘോഷങ്ങൾ, പുഞ്ചിരി കൊണ്ടുള്ള മര്യാദകൾ എല്ലാം എന്നെ കൈപിടിച്ച് കൂടെ ചേർക്കുന്നുണ്ട്. പക്ഷെ, എല്ലാ ആഘോഷങ്ങളുടെയും ഒടുവിലത്തെ ശൂന്യത നീയാണ്. ബാഹ്യലോകങ്ങളിൽ ചുറ്റിത്തിരിഞ്ഞ് ഞാൻ നീയെന്ന സത്യഗേഹത്തിലേക്ക് തന്നെ മടങ്ങിയെത്തുന്നു.
ഭൂതകാലങ്ങൾക്ക് സ്മരണകുടീരങ്ങൾ പണിത് പലരും പുതു പ്രത്യാശകളുടെ ആടകളണിഞ്ഞ് ദിനചര്യാചരണപഥങ്ങളിൽ അദ്ധ്വാനിക്കുന്നു, സന്തോഷിക്കുന്നു. ഞാനാണെങ്കിൽ നീയില്ലാത്ത ഞാനോ ഞാനില്ലാത്ത നീയോ എന്ന് ഇഴപിരിച്ചും, കുരുക്കഴിച്ചും ദിനരാത്രങ്ങളുടെ അപര്യാപ്തതയിൽ പലതും പുലമ്പുന്നു.
കുന്നുകൾ കയറുന്നവരും, നദികൾ താണ്ടുന്നവരും ശക്തിയെക്കുറിച്ചും, നേട്ടങ്ങളെക്കുറിച്ചും ചിത്രങ്ങളിലൂടെയും, നിറങ്ങളിലൂടെയും ഉദ്‌ഘോഷിക്കുന്നുണ്ട്. നിൻറെ അസാന്നിധ്യത്തെ സഹിക്കാനും, വഹിക്കാനുമുള്ള ശക്തിയെയും, സംയമനത്തെയും നേട്ടമെന്നോർത്ത് ഞാൻ ആശ്വസിക്കുന്നു.
നീ ഏതു ദൂരത്താണെന്നെനിക്കറിയില്ല. നിൻറെ ദൂരങ്ങൾ താണ്ടുവാൻ വാക്കുകൾ കൊണ്ട് ഞാനുണ്ടാക്കുന്ന ചങ്ങാടങ്ങളും, ശകടങ്ങളും അറ്റകുറ്റപ്പണികളിൽ എൻ്റെ സമയങ്ങളെ അപഹരിക്കുന്നുണ്ട്. എൻ്റെ മിടുക്കിനെ ആരൊക്കെയോ പരിഹസിക്കുന്നുണ്ട്.
നീയില്ലായ്മയാണെന്റെ ദാരിദ്ര്യം
നീയുണ്ടെന്നതാണെന്റെ സാഹിത്യം
നിന്റെ നിശബ്ദ പടയേറ്റങ്ങളിൽ
എനിക്കെന്റെ പദവിയും, പ്രദേശങ്ങളും നഷ്ടപ്പെട്ടു
എന്റെ അധികാരമണ്ഡലങ്ങളും, സാമ്രാജ്യവും നഷ്ടപ്പെട്ടു
പക്ഷെ നിന്റേതാവുകയെന്നതാണെനിക്ക് രാജത്വം
പ്രണയത്തിന്റെ സാമ്രാജ്യത്തിന് അതിരുകളില്ല, ഭൂപടങ്ങളും.
നീയെന്ന സത്യത്തിന്റെ അനന്ത ജലാശയങ്ങൾ താണ്ടി
ഞാനെത്തുന്ന ഓരോ തുരുത്തും നീ വിഴുങ്ങുന്നു
ഞാൻ നിന്നിലലിയുന്നു, നഷ്ടപ്പെടുന്നു.
വഴി തെറ്റി എന്നെന്നെ എല്ലാവരും പരിഹസിക്കുന്നുണ്ട്
നിന്ദിക്കുന്നുണ്ട്
അപ്പോഴും ആരും കാണാതെ, അറിയാതെ
നിന്നെ ഞാൻ നെഞ്ചോടു ചേർത്ത് ഒളിപ്പിക്കുന്നുണ്ട്
രക്ഷിക്കുന്നുണ്ട്.
ഏറ്റവും ഒടുവിലത്തെ ആണി കൊണ്ടെന്നെ തറക്കുമ്പോഴും
ഞാൻ നിന്നെ മാത്രം കാണും, നിന്നോട് മാത്രം മൊഴിയും.
നീ പിരിയുമ്പോൾ എന്തോ എഴുതി സമ്മാനിച്ച പാഷിന്റെ പുസ്തകം ഞാൻ തിരിച്ചും മറിച്ചും തിരഞ്ഞു കൊണ്ടേയിരിക്കുന്നു
ഇന്നും ആ വാക്കുകൾ തേടിക്കൊണ്ടേയിരിക്കുന്നു
ഈ അടുപ്പിലെ തീ അണഞ്ഞുവെന്നവർ
ആവർത്തിച്ചു.
പക്ഷെ
വാക്കുകൾ നീരാളികൈകൾ പോലെ
പുകയായി പുറത്തുവന്നതും
എന്നിലെ അണയാത്ത നീ/തീ
അവരെ നിശ്ശബ്ദരാക്കി.
നിന്റെ മണ്ണിൽ കുഴിച്ച് കുഴിച്ച്
ഞാനെന്റെ വേരുകൾ തേടുന്നു
തളർന്നു മണ്ണിലടിയുന്നു
എന്നോട് പറയാൻ മാത്രം നീ കരുതിവെച്ച
കഥകളുടെ വൻകരകളിലേക്കും, ദ്വീപുകളിലേക്കുമുള്ള
നിരന്തര വിഫല പ്രയാണങ്ങളാണ് എന്റെ ജീവിതം
ആത്മീയത അലൗകികമായ പ്രണയമാണ്
പ്രണയം ലൗകിക ആത്മീയതയും. ഞാനും നീയും പോലെ
ഇഴപിരിക്കാനാകാതെ.
ഓരോ തവണയും കടൽക്കരയിൽ നമ്മുടെ കാലുകളിലേക്ക്
ഓടിയെത്തിയ തിരമാലകളെ നോക്കി നമ്മൾ എത്ര ചിരിച്ചു, കരഞ്ഞു
ഇന്നേതോ കരയിൽ നിന്റെ കാലുകളെ തേടുന്ന, തഴുകുന്ന
തിരമാലയിൽ നീയെന്നെ അറിയുന്നുണ്ടോ?
ഈ മുറിവുമായി ഞാൻ തേടാത്ത ചികിത്സയില്ല
ഹൃദയമിടിപ്പറിയാത്ത വൈദ്യരില്ല, ഭിഷഗ്വരന്മാരില്ല
അകവും പുറവും പഠിച്ചും പരിശോധിച്ചും
പറഞ്ഞും പരീക്ഷിച്ചും ഒന്നും കാണാതെ
ഞാൻ തിരിച്ചയക്കപ്പെട്ടു
ഒരു സൂക്ഷ്മപ്രകാശത്തിനും കണ്ടുപിടിക്കാനാകാതെ
നീയെന്ന മുറിവ് എന്നിൽത്തന്നെ തുടരുന്നു
പടരുന്നു.
നിന്റെ ദേവാലയത്തിൽ (പുണ്യസങ്കേതത്തിൽ)
എല്ലാ മണിനാദങ്ങളും നിനക്കായി ഉയരുമ്പോൾ
നിന്നെ വിളിച്ചുകൊണ്ടുള്ള എന്റെ ദുർബല ശബ്ദം
പക്ഷിയുടെ കൊക്കിലെ അവസാനത്തെ
ജീവന്റെ തുള്ളിപോലെ കേൾക്കപ്പെടാതെ വീണടിയും.
നീ തന്ന ഉണങ്ങാത്ത മുറിവിൽ വിരൽ മുക്കിയാണ്
ഞാനെഴുതുന്നത്
പൊക്കിളുണങ്ങാത്ത കുട്ടി
കടൽക്കരയിൽ കരഞ്ഞലയുന്നുണ്ട്
പറയാതെ വച്ച വാക്കുകൾ നിന്നെ തിരയുന്നുണ്ട്
നിന്റെ ഓർമകളുടെ കടലിൽ
എന്റെ ഹൃദയത്തിന്റെ കപ്പൽച്ചേതം.
നീയല്ലാതായ നിന്നെ
വിസമ്മതിച്ച്
താരതമ്യങ്ങളിൽ ഞാൻ തകരുന്നുണ്ട്
എത്ര ആവർത്തി നിരസിച്ചാലും
നീ തന്നെയെന്നാവർത്തിച്ച്
ഞാൻ
നരച്ച ചിത്രങ്ങളിൽ തലോടി
പരിഹസിക്കപ്പെടുന്നുണ്ട്
ലോകത്തിന്റെ ഏതോ ഒരു മൂലയിൽ ഞാൻ
എന്നും
നിന്നെ ഉരുവിടുന്നുണ്ട്.
ഹൃദയം പൊട്ടി നീ വിങ്ങി വിതുമ്പുമ്പോൾ
പിടഞ്ഞുപിടഞ്ഞൊരു ചുമലിനായ് നീ പരിതപിക്കുമ്പോൾ
എന്നെയോർക്കുക പ്രിയേ
എന്റെയടുത്ത് വരിക
ഈ ഹൃദയം നിനക്കായി ഞാനെന്നും തുറന്നിട്ടിരിക്കും
ഇന്ന് നിന്നെ സ്നേഹം കൊണ്ടാരാധിക്കാൻ
ആഡംബരങ്ങളിലാറാടിക്കാൻ
എത്രയോ പേരുണ്ട്
നിന്റെ യൗവനസൗന്ദര്യ തടാകങ്ങളിൽ
താമരകളേറെ വിരിയട്ടെ
നിന്റെ പുഷ്പിതയൗവന വസന്തം വഴിമാറുമ്പോൾ
കണ്ണാടി നിന്നെ ഭയപ്പെടുത്തുമ്പോൾ
എന്നെയോർക്കുക പ്രിയേ
എന്റെയടുത്ത് വരിക
ഈ വാതിൽ ഞാൻ നിനക്കായി തുറന്നിട്ടിരിക്കും
ഈ ദീപം നിനക്കായെന്നും എരിഞ്ഞുകൊണ്ടിരിക്കും.
ഇന്നലെകളെ അരിച്ചെടുത്തപ്പോൾ
കോപ്പയിൽ
നീ മാത്രം !!
പാതി ജീവൻ വെച്ച് തുരുമ്പെടുക്കുന്ന
ഗിറ്റാറുണ്ട് ഒരു മൂലയിൽ
തൊടുക്കുവാൻ ധനുസ്സില്ലാതെ
സ്നേഹത്തിന്റെ ആവനാഴിയുണ്ട് കുനിയുന്ന ചുമലിൽ
ഒന്നു തട്ടിയാലുണരുന്ന സ്വപ്നങ്ങളുണ്ട്
ആലസ്യത്തിന്റെ കമ്പിളിക്കുള്ളിൽ
ജ്വലിക്കുന്ന വാക്കുകളും, ചിന്തകളും
രജസ്വലയെപ്പൊലെ പുറത്തു നില്ക്കുന്നുണ്ട്
തല താഴ്ത്തി
എത്ര സുരഭില സ്പർശങ്ങൾക്കും
ഇല്ലാതാക്കാനാവാത്ത ദുർഗന്ധ വിധിയുണ്ട്
നിർഭാഗ്യമുണ്ട് ഉണങ്ങാ വ്രണം പോലെ
നിനക്ക് വേണ്ടി എഴുതിയ വാക്കുകൾ
ശരീരം വിട്ട ആത്മാവുപോലെ
സ്വന്തം ഗൃഹത്തിനു ചുറ്റും
കരുണ യാചിച്ചലയുന്നുണ്ട്
ഈ നെഞ്ചിൻ കൂടിലെ
ഒരായിരം പ്രാവുകളുടെ ചിറകടി നീ കേൾക്കുന്നില്ലേ ??
ഞാൻ വീണ്ടും ചെറിയ വാതിലുകളിലേയ്ക്കും
ജനാലകളിലേയ്ക്കും മടങ്ങും
ഒന്നുമുണർത്താൻ കഴിയാത്ത കാറ്റേറ്റ് ശൂന്യനായിരിക്കും.
ചോര പതിഞ്ഞ ചുമരുകളും
എന്റെ പേര് മൈലാഞ്ചിയിൽ
പകർത്തിയ നിന്റെ കൈയുടെ ചിത്രവും
ഉണർത്തിയ നിശ്വാസങ്ങളും
തപ്ത പ്രേമ ധൂമങ്ങളും കെട്ടടയും
തുറന്ന വാതിൽ പോലെ ഞാൻ ബാക്കിയാവും.
പക്ഷെ ചിലപ്പോളെങ്കിലും
നിന്റെ ഓർമ്മകൾ, നിന്റെ നനുത്ത കൈകൾ
അടക്കി വച്ചൊരഗ്നിപർവതം പോലെ
എന്റെ നെഞ്ച് പൊട്ടിയൊഴുകും
എന്റെ കണ്ണുകളിൽ പ്രവഹിക്കും
ഓരോ ഇടനാഴിയിലും
സൂര്യന്റെ മാറുന്ന നിഴൽ കാഴ്ചകൾ പോലെ നീയുണ്ട്
നിന്റെ അഗ്രസ്തമായ ഭാവഭേദങ്ങളുണ്ട്
ഓരോ നിമിഷത്തിലും പരന്നു കിടക്കുന്ന സമയ വ്യാപ്തി പോലെ
നീയുണ്ട്
നിന്നിൽ പ്രച്ഛന്നമായി മാറാരോഗം പോലെ ഞാനുണ്ട്
നമ്മുടെ പ്രേമമുണ്ട്
പ്രണയം കൊണ്ട് രോഗിയാകുന്നതിൽ
കവിഞ്ഞ്
പ്രണയത്തിന് നൽകാനൊന്നുമില്ല
നിന്റെ രക്തവും, ശ്വാസവും, ആത്മാവുമൊക്കെ ചേർത്ത് കുഴച്ചാണ്
ചൂരി കൊണ്ട് നീയെന്നെ ഊട്ടിയത്.
സ്നേഹവും, കാരുണ്യവും, പ്രണയത്തിന്റെ ഏതൊക്കെ നിഗൂഢ മാസ്മരിക ചേരുവകളും ചേർത്താണ് നിന്നെ എനിക്കായ് സൃഷ്ടിച്ചത്?
രതിയുടെ ചുവന്ന ജാലകങ്ങൾ എന്നെ മാടി വിളിക്കുന്നുണ്ട്. പ്രലോഭനങ്ങളുടെ ആ മട്ടുപ്പാവുകളിലേക്കുള്ള ഗോവണികൾ തകർത്തും, ആകസ്മികമായി എന്നിൽ നിസ്സംഗത്വം നിറച്ചും നിൻറെ പ്രത്യക്ഷ അപ്രാപ്യതകളിൽ ദുർബലമാകുന്ന എന്നെ നീ പുനരുജ്ജീവിപ്പിക്കുന്നു, എനിക്ക് ചുറ്റും പ്രണയത്തിൻറെ ഉദാത്ത സൗരഭ്യം പരത്തുന്നു.
ആളുകൾ എത്ര സന്തുഷ്ടരാണ്? ഏത് ഇല്ലായ്മകളെയും, ദുഖങ്ങളെയും, നഷ്ടങ്ങളെയും ആത്മഗതങ്ങളിലൂടെ അനുരഞ്ജനം ചെയ്ത് യാന്ത്രികതകളുടെ ഓരോ നിമിഷവും മിനുപ്പാക്കി നിർത്താനുള്ള ആ വിദ്യ നമുക്കെങ്ങിനെ കൈമോശം വന്നു? അതോ അത് ജന്മസിദ്ധമാണോ? നീയില്ലായ്മയാണെൻറെ നഷ്ടം. ബാഹ്യചലനങ്ങൾക്കുള്ള എല്ലാ പ്രേരണകളും തുരുമ്പെടുക്കുന്നു. എന്നിൽ ഞാൻ മാത്രമായി അവശേഷിക്കുന്നില്ല. ഞാനും നീയും മാത്രമായ എനിക്ക് ആത്മഗതമില്ല.
-സന്തോഷ് കാനാ
https://www.youtube.com/watch?v=TTHNy0jaGx0
പ്രണയം അവസാനിക്കുമ്പോൾ
വാമൊഴിയിൽ മാത്രം നില നിന്ന വർഗത്തിന് വംശനാശം സംഭവിക്കുന്നു.
അവസാനകണ്ണി മരിക്കുന്നു
കൈമാറിയതൊന്നും പകർത്താൻ ആകാതെ ഇരുവരും പകച്ചു നിൽക്കുന്നു
ഒരന്യഗ്രഹ സംപ്രേഷണം അറ്റുപോകുന്നു
രണ്ടുപേർക്കിടയിലെ തർജമ പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുന്നു
മഴയ്ക്കും മണ്ണിനും രാവിനും രഥ്യയ്ക്കും വിരസതയിലേക്ക് മടങ്ങേണ്ടി വരുന്നു
ആൾക്കൂട്ടത്തിൽ തിരഞ്ഞുപിടിച്ച മുഖം അതല്ലെന്നറിയുന്നു
കൊക്കൂണിൽ നിന്ന് പുറത്തുവന്ന ശലഭം തിരിച്ച് കൊക്കൂണിൽ തന്നെ അഭയം തേടുന്നു
പ്രണയം അവസാനിക്കുന്നത് വലിയ സ്ഫോടനങ്ങളോടെയല്ല,
ശബ്ദകോലാഹലങ്ങളുടെ, സ്ഥൂല ശബ്ദങ്ങളുടെ വാക്കുകൂട്ടത്തിൽ ഒരു നേർത്ത നിശ്വാസമായി, നെടുവീർപ്പായി മാത്രം
സഹസഞ്ചാരിക്കുപോലും അശ്രാവ്യമായ, അദൃശ്യമായ ഒരു സ്ഫോടനം, രക്തച്ചൊരിച്ചിൽ.
മീനാ കുമാരിയുടെ കവിതകൾ (Poems of Meena Kumari translated by Santhosh Kana)
നിമിഷങ്ങൾ
മഴത്തുള്ളികൾ പോലെയാണ്
കൈപ്പിടിയിലൊതുങ്ങാത്തവ.
നെഞ്ചിൽ വന്നാഞ്ഞു പതിക്കുന്നു,
കൈ നീട്ടിയാലോ
വഴുതി, ചിതറിത്തെറിച്ച് നഷ്ടമാകുന്നു.
ഒഴിഞ്ഞ കട (ഖാലി ദൂകാൻ)
ലോകം എന്ന ഈ വ്യാപാര ശാല എന്തിനാണെനിക്കുമുന്നിൽ തുറന്നിട്ടിരിക്കുന്നത്?
കൃത്രിമ ആഹ്ളാദത്തിന്റെ കളിപ്പാട്ടങ്ങൾ,
ഖ്യാതിയുടെ ഈ കടലാസുപൂക്കൾ,
ഒരു മൃദു സ്പർശത്തിൽ ഉരുകിപ്പോകാവുന്ന,
കണ്ണാടിക്കൂടിനുള്ളിൽ അടച്ചുവെച്ച
സമ്പത്തിന്റെ ഈ മെഴുക് രൂപങ്ങൾ.
ഞാൻ വാങ്ങാൻ വന്നത് ഇതൊന്നുമല്ല
എന്റെ സന്തപ്ത നയനങ്ങളിൽ അല്പം കുളിരു
പകരുന്ന പ്രണയത്തിന്റെ രമണീയ സ്വപ്നം
എന്റെ നീറുന്ന ആത്മാവിൽ ശാന്തി
പകരുന്ന ഹൃദ്യമായ ഒരു അനുരാഗ നിമിഷം
ഇത്ര മാത്രം
ഇത്ര മാത്രമേ ഞാൻ വാങ്ങാൻ വന്നുള്ളൂ
പക്ഷെ,
ലോകമെന്ന ഈ വാണിഭ ശാലയിൽ നിന്ന്
ഞാൻ വെറും കയ്യോടെ മടങ്ങി.
(മീനാ കുമാരിയുടെ കവിതകൾ)
തർജമ: സന്തോഷ് കാനാ
മധുമിതയും ടാഗോറും
Sunday, February 19, 2023
സ്വപ്നങ്ങളുടെ ആയുസ്സ് : ഒരു സിനിമയുടെ പിന്നിലെ കഥ (In Search of Gandhi)
എട്ടോളം ഓസ്കാർ അവാർഡുകൾ ലഭിച്ച സിനിമയാണ്, റിച്ചാർഡ് ആറ്റൻബറോ (Richard Attenborough) സംവിധാനം ചെയ്ത 'ഗാന്ധി'. 1982 ൽ പുറത്തുവന്ന ഈ സിനിമ അഭിനയം കൊണ്ടും, സംഗീതം കൊണ്ടും, ഛായാഗ്രഹണം കൊണ്ടും ഏറെ സവിശേഷതകൾ ഉള്ള ഒരു മാസ്റ്റർപീസ് ആണ്. കുറച്ചു നാളുകൾക്ക് മുമ്പ് ഞാൻ ആറ്റൻബറോ എഴുതിയ ഒരു ഇംഗ്ലീഷ് പുസ്തകം വാങ്ങി വായിച്ചു, 'ഇൻ സെർച്ച് ഓഫ് ഗാന്ധി' (ഗാന്ധിയെ തേടി). തന്റെ സ്വപ്ന ചിത്രമായ 'ഗാന്ധി' സഫലമാകാൻ അദ്ദേഹത്തിന് കടന്നു പോകേണ്ടി വന്ന ദുർഘടങ്ങളുടെ, നിരാശകളുടെ, പ്രതീക്ഷകളുടെ, മോഹഭംഗങ്ങളുടെ നീണ്ട ഇരുപത് വർഷങ്ങളെക്കുറിച്ചാണ് അദ്ദേഹം ഈ പുസ്തകത്തിൽ ചിത്രങ്ങൾ സഹിതം വിവരിക്കുന്നത്. ഇരുപത് വർഷങ്ങളോ??? എന്ന് ആരും അത്ഭുതത്തോടെ ചോദിച്ചുപോകും. അതെ, ആ മനുഷ്യന്റെ ഇച്‌ഛാശക്തിയെ, സഹിഷ്ണുതയെ, ആത്മവീര്യത്തെ പ്രശംസിച്ചേ മതിയാകൂ.
നിങ്ങളുടെ സ്വപ്നങ്ങൾക്ക് വേണ്ടി നിങ്ങൾ എത്ര കാലം നൽകാൻ തയ്യാറാണ്? ആഗ്രഹിച്ചതൊക്കെ ഉടൻ നടക്കണമെന്ന് വാശി പിടിക്കുന്ന, നടന്നില്ലെങ്കിൽ അക്രമാസക്തമാവുകയും, നിരാശരാവുകയും ചെയ്യുന്ന മനസ്സുകളെയാണ് നമ്മൾ കൂടുതലും കണ്ടു വരുന്നത്. ഒരു തരം ഇൻസ്റ്റന്റ് കോഫി ആറ്റിട്യൂഡ്. വർധിച്ചുവരുന്ന പല ക്രൂര കൃത്യങ്ങളും ഇതിനുദാഹരണമാണ്. എല്ലാം ഉടൻ നേടാനുള്ള വ്യഗ്രത. അതിനുവേണ്ടി എന്ത് കുറുക്കു വഴികളും അന്വേഷിക്കാൻ മടിയില്ലാത്ത മനോഭാവം.
കഠിനാദ്ധ്വാനത്തിലൂടെ മാത്രമേ എന്തും നേടാൻ കഴിയൂ എന്ന സത്യത്തെ മനസ്സിലാക്കുമ്പോൾ നമ്മളിൽ ഇച്ഛാശക്തിയും, മനോബലവും ഉണ്ടാകുന്നു. കാരുണ്യത്തോടെ, വിശാലമായ മനസ്സോടെ കാത്തിരിക്കാൻ മനസ്സ് പാകപ്പെടുന്നു. ഒരു കടുവ ഒരിക്കലും ഒരു സിംഹമാകാനോ, കാക്ക കൊക്കാകാനോ (അങ്ങനെയൊരു ചൊല്ലുണ്ടെങ്കിലും) ശ്രമിക്കാറില്ല, ശ്രമിക്കേണ്ടതുമില്ല. നമ്മളുടെ ജീവിതത്തിനു അർത്ഥം നൽകാൻ നമുക്ക് കഴിയുക എന്നത് തന്നെയാണ് ജീവിത ലക്ഷ്യവും. സ്വന്തം സർഗാത്മകതയെയും, സ്വപ്നങ്ങളെയും തിരിച്ചറിയാനും അവയെ സംസ്കരിച്ചെടുക്കാനും, സാക്ഷാത്കരിക്കാനുമുള്ള ശ്രമങ്ങൾ തന്നെയാണ് ജീവിതത്തിന് അർത്ഥം നൽകുന്നത്. അതേ സമയം, ഒന്നും നടന്നില്ലെങ്കിലും അതിനെയൊക്കെ ഒരു പുഞ്ചിരിയോടെ സ്വീകരിക്കാനും തയ്യാറാകുമ്പോൾ നമ്മൾ 'എന്തെങ്കിലും ആകൂ, എന്തെങ്കിലും നേടൂ' എന്ന നെട്ടോട്ടത്തിൽ നിന്നും സ്വതന്ത്രരാകുന്നു. ജീവിതത്തെ, അത് നൽകുന്ന ദുഖങ്ങളോടെ, നിരാശകളോടെ, പരാജയങ്ങളോടെ സ്വീകരിക്കാൻ തയ്യാറാകുക എന്നതാണ് യഥാർത്ഥ വിദ്യാഭ്യാസം.
-by സന്തോഷ് കാനാ / Santhosh Kana
പുസ്തകത്തെക്കുറിച്ചുള്ള എന്റെ യൂട്യൂബ് വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക :
കന്മദം സിനിമയുടെ ലൊക്കേഷനിലേക്ക് ഒരു യാത്ര (Kanmadam Movie location)
Saturday, February 11, 2023
ഭാലോ ബാംഗ്ലാ - ബംഗാൾ യാത്രകൾ, അനുഭവങ്ങൾ (Bhaalo Bangla-Bengal Memories)
കുണ്ടുദായുടെ കൂടെ അടുത്തുള്ള ഒരു ഗ്രാമത്തിൽ ജാത്ര കാണാൻ പോയ രാത്രി ഇപ്പോഴും ഓർക്കുന്നു. വിക്ടർ ബാനെർജി അഭിനയിച്ച 'ബാബാ ഠാക്കുറെർ ലാഠി' എന്ന നാടകം. നിലാവുള്ള ആ അർദ്ധരാത്രിയിൽ വിശാലമായ നെൽപാടങ്ങൾക്കിടയിലൂടെ തിരികെയുള്ള യാത്രയിൽ കുണ്ടുദായുടെ സൈക്കിളിന്റെ പുറകിലുരുന്ന് ഞാൻ ഭൂപെൻ ഹസാരികയുടെ 'ഓ ഗംഗാ ബോയ്‌ച്ചോ കെനോ..' (ഗംഗാ, നീയെന്തിനാണ് ഒഴുകുന്നത്?) എന്ന പാട്ട് അതിന്റെ മുഴുവൻ വേദനയും, ദുഖവും ആവാഹിച്ച് അദ്ദേഹം പാടിയത് കേട്ട് വികാരഭരിതനായി. ഒരു നിമിഷം ബഹാദൂർപൂറിലെ ആ നെൽപാടങ്ങൾ അനന്ത വിസ്തൃതമായ ഗംഗയായി പരിണമിച്ചു.
ഭൂപെൻ ഹസാരിക പാടിയ 'അമി ഏക് ജാജബോർ', 'സബാർ ഹൃദയേ റൊബീന്ദ്രനാഥ്, ചേതന തേ നസ്‌റുൽ' എന്ന ഗാനങ്ങളും, രബീന്ദ്ര സംഗീതത്തിൽ ഹേമന്ത് മുഖോപാധ്യായ്, കണികാ ബന്ദോപാധ്യായ്,ദേബബ്രൊതോ ബിശ്വാസ്,ശ്രീകാന്തോ എന്നീ പാട്ടുകാരും, നസ്‌റുൽ ഗീതയിൽ മാനബേന്ദ്ര മുഖോപാധ്യായ്, ഭാട്ടിയാലിയിൽ ഹേമംഗോ ബിശ്വാസ്, അബ്ബാസുദ്ദിൻ അഹമ്മദ്, സോഗതോ, ലോക് ഗീതിയിൽ അമർ പാൽ, കാലിക പ്രസാദ് ഭട്ടാചാര്യ, ബാവുൾ സംഗീതത്തിൽ പൂർണോ ദാസ് ബാവുൾ, കാർത്തിക് ദാസ് ബാവുൾ, പാർവതി ബാവുൾ തുടങ്ങി ഒരു വലിയ ശേഖരം തന്നെ എന്റെ കയ്യിലുണ്ടായിരുന്നു. 'തൊബു മൊനെ രാഖോ' എന്ന പാട്ട് ടാഗോറിന്റെ തന്നെ ശബ്ദത്തിൽ കേട്ടത് ഏറെ അത്ഭുതപ്പെടുത്തി. നീണ്ട താടിയും, മുടിയുമായി യോഗിതുല്യമായ ആ ഗാംഭീര്യത്തിന് പ്രത്യക്ഷത്തിൽ ചേരുന്ന ശബ്ദമല്ല, അദ്ദേഹത്തിന്റെ ലോലവും, സ്ത്രൈണവുമായ ശബ്ദം. നസ്‌റുൽ ഗീതിയ്ക്ക് ഹിന്ദുസ്ഥാനി ഗസലുകളുടെ സ്വഭാവമാണ്. മാനബേന്ദ്ര മുഖോപാധ്യായ് പാടിയ 'കേനോ കാദെ പൊറാൺ കീ ബേദൊനാ' ഒരു ഗുലാം അലി ഗസൽ കേൾക്കുന്ന സുഖം നൽകും. അസൻസോളിനടുത്താണ് കാസി നസ്‌റുൽ തന്റെ ജീവിതം ചെലവഴിച്ചത്. അദ്ദേഹത്തിന്റെ പേരിലുള്ള മ്യൂസിയമുള്ള ചുരുളിയ എന്ന സ്ഥലത്ത് ഓരോ വർഷവും സംഗീത പരിപാടികൾ നടക്കാറുണ്ട്. നസ്‌റുൽ വിപ്ലവ കവിയെന്നും, ബംഗാളിന്റെ ദേശീയ കവിയെന്നും അറിയപ്പെടുന്നു. ഭൂപെൻ ഹസാരികയുടെ പാട്ടിൽ പറയുന്ന വരികൾ ഇത് വ്യക്തമാക്കുന്നു,
"സബാർ ഹൃദോയെ റൊബിന്ദ്രനാഥ്, ചേതന തെ നസ്‌റുൽ" അതായത്
"രബീന്ദ്രനാഥ് എല്ലാവരുടെയും ഹൃദയത്തിൽ വസിക്കുന്നു, നസ്‌റുൽ ചേതനയിലും.
ഒരു കയ്യിൽ അഗ്നിവീണയും (നസ്‌റുൽ), മറ്റേ കയ്യിൽ ഗീതാഞ്ജലിയും (ടാഗോർ) ഏന്തി ഞങ്ങൾ ജീവിത പാതയിലെ വിഘ്നങ്ങളെ നേരിടുന്നു".
കുടജാദ്രിയിലെ അവധൂതൻ (The Avadhuta of Kodachadri)
രമണ മഹർഷിയുടെ തിരുവണ്ണാമലൈയിലെ ആശ്രമം ചുട്ടുപൊള്ളുന്ന ഒരു വേനൽക്കാലത്താണ് ഒരു ഫ്രഞ്ച് സുഹൃത്തിന്റേയും, തമിഴ് സഹപാഠിയുടെയും കൂടെ ആ ആത്മീയ സാന്നിധ്യം പാദങ്ങൾക്ക് നൽകിയ കുളിർമയോടെ കുന്ന് കയറി കണ്ടത്. ആർതർ ഓസ്ബോൺ എഴുതിയ രമണ മഹർഷിയുടെ ജീവ ചരിത്രം ഞാൻ ആദ്യം വായിച്ചത് ബി.എയ്ക്ക് പയ്യന്നുർ കോളേജിൽ പഠിക്കുമ്പോഴായിരുന്നു. ആത്മാന്വേഷണം മാത്രമാണ് എല്ലാത്തിനും പരിഹാരം എന്ന സന്ദേശം ഒരു തരത്തിലുള്ള ആലങ്കാരികതകളുമില്ലാതെ, അതേ സമയം നിത്യജീവിത ഉദാഹരങ്ങളിലൂടെ സ്പഷ്ടമായി പറഞ്ഞു തരുന്ന അപൂർവം ഗുരുക്കന്മാരിൽ ശ്രേഷ്ഠനാണ് രമണ മഹർഷി. ആശ്രമ പരിസരത്തിരിക്കുമ്പോൾ അതു വഴി വന്ന ഒരു സന്ന്യാസി എന്നെ നോക്കി ചില ഭാവി പ്രവചനങ്ങൾ നടത്തുകയും, ഒരു രുദ്രാക്ഷ മാല സ്നേഹത്തോടെ സമ്മാനിക്കുകയും ചെയ്തു. ഞാൻ തിരിച്ച് എന്ത് നൽകണം എന്ന് ചോദിച്ചപ്പോൾ ഒന്നും വേണ്ടാ എന്ന് വാത്സല്യത്തോടെ നിരസിച്ച് ഒരു പുഞ്ചിരിയോടെ കടന്നുപോവുകയും ചെയ്തു. അതിശയമെന്നു പറയട്ടെ, ഒരു വർഷത്തിനുശേഷം പോണ്ടിച്ചേരിയിലെ ഒരു തെരുവിൽ വെച്ച് "എന്നെ മനസിലായോ" എന്ന് ചോദിച്ച് അടുത്തുവന്ന സന്യാസി തിരുവണ്ണാമലയിൽ കണ്ട 'ഗണപതി' എന്ന് പേരുള്ള അതേ സന്യാസിയായിരുന്നു!!
ക്ലാസ്സ് മുറിയിൽ ഇരുന്നാൽ കടലിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന ക്യാമ്പസ് എന്നതുകൊണ്ട് തന്നെ പോണ്ടിച്ചേരിയിൽ പുസ്തകപ്പുഴുക്കളാകാൻ വിദ്യാർത്ഥികൾക്ക് ഏറെ ബുദ്ധിമുട്ടാണ്. മിക്കവാറും അവധിക്കാലങ്ങൾ യാത്രകൾക്കായി കരുതിവെച്ച് തമിഴ് നാടിന്റെയും, ആന്ധ്രയുടെയും മണ്ണിലൂടെയും, മനസിലൂടെയും നടത്തിയ യാത്രകൾ തന്ന അളവറ്റ അനുഭവ സമ്പത്തിന് കാലത്തോട് നന്ദി പറയുന്നു. പുസ്തകങ്ങളിലെ വാക്കുകൾക്കും, പാത്രങ്ങൾക്കും ജീവൻ പകരുന്നത് ജീവിത പരിജ്ഞാനങ്ങളാകുമ്പോൾ മാത്രമാണ് സാഹിത്യ-കലാ പഠനം സമഗ്രമാകുന്നത്.
അങ്ങിനെ ഒരു വേനലവധിക്കാലത്ത് നാട്ടിലെത്തിയപ്പോൾ കൊല്ലൂരിലേയ്ക്ക്, കുടജാദ്രിയിലേയ്ക്ക് നടത്തിയ സാഹസിക-സാംസ്കാരിക തീർത്ഥാടനത്തിന്റെ കഥ പറയാം.
ചോദിച്ചറിഞ്ഞതുപ്രകാരം സൗപർണികാ തീരത്തെ താടിക്കാരനെ അന്വേഷിച്ച് ഞങ്ങൾ നീങ്ങി. നദീ തീരത്തെ ഒരു മണ്ഡപത്തിൽ കാവി മുണ്ടും കറുത്ത ഷർട്ടുമിട്ട് ഒരാൾ കൈത്തണ്ടകൊണ്ട് കണ്ണുകൾ മറച്ച് കിടക്കുന്നു. "വിജയേട്ടാ" എന്ന് വിളിച്ചപ്പോൾ ഉടൻ എഴുന്നേറ്റു. സ്നേഹത്തോടെ സംസാരം തുടങ്ങി. കുടജാദ്രിയിലേക്ക് കൂടെ വരാൻ തയ്യാറായി, അല്ല, കുടജാദ്രിയിലേക്ക് ഞങ്ങളെ കൊണ്ട് പോകാൻ തയ്യാറായി. "പാന്ഥർ പെരുവഴിയമ്പലം തന്നിലെ..." എന്ന പോലെ അതാ അല്പനേരത്തിനുള്ളിൽ കേരളത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ളവർ കൂടെ ചേർന്നൊരു സംഘമാകുന്നു!
തിരിച്ചു വരുമ്പോൾ 'സന്തോഷ് ഹോട്ടലിൽ' നിന്നും ഭക്ഷണം കഴിച്ചു. മൂകാംബിക ക്ഷേത്രത്തിലെത്തുകയും പൂജ കഴിക്കാനും, ദർശനത്തിനുമായി കാത്തു നിൽക്കുകയും ചെയ്‍തപ്പോൾ "ശ്രീകരം" എന്ന വിശേഷ പൂജയെക്കുറിച്ച് വിജയേട്ടൻ എന്നോട് പറഞ്ഞു.
ശോക രോഗ നിവാരണം
കുളി കഴിഞ്ഞു വന്ന അദ്ദേഹത്തെ ഞാനും മൂർത്തിയും പ്രാതലിനായി മെസ്സിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഭാഷാ വൈവിധ്യങ്ങളുടെ ചെറു ഘർഷണങ്ങളെ സ്നേഹസ്നിഗ്ദ്ധതകൊണ്ട് നിസ്സാരമാക്കി വിജയേട്ടനും, മൂർത്തിയും അൽപ നേരത്തിനുള്ളിൽ തന്നെ മാനസിക സഹയാത്രികരായി. സ്വതസിദ്ധമായ വാചാലതയോടെ അദ്ദേഹത്തോട് പലതും പറഞ്ഞും ചോദിച്ചും മൂർത്തി എന്റെ ആതിഥേയത്വം വിപുലവും, ബഹുലവുമാക്കി. ഒരു രാത്രി കഴിഞ്ഞു. വിജയേട്ടനെയും കൂട്ടി വൈകുന്നേരം ബീച്ചിൽ ഞങ്ങൾ ഏറെ സമയം ചെലവഴിച്ചു. വിജയേട്ടൻ അധികമൊന്നും സംസാരിച്ചില്ല. മൂർത്തിയാകട്ടെ തന്റെ നാടിനെയും, യൂണിവേഴ്സിറ്റിയെയും, വിദ്യാഭ്യാസ സമ്പ്രദായത്തെയും കുറിച്ച് പലതും പറഞ്ഞുകൊണ്ടേയിരുന്നു. എന്റെ കൂടെ നാട്ടിലേക്കും, കൊല്ലൂരിലേയ്ക്കും വന്ന കൂട്ടുകാരിൽ മൂർത്തി ഉണ്ടായിരുന്നില്ല. അവർ രണ്ടു പേരും ചില തിരക്കുകൾ കാരണം അൽപ നേരം ഹോസ്റ്റലിൽ വന്ന് വിജയേട്ടനോട് സംസാരിച്ച് തിരിച്ചുപോയി. രാത്രി എന്റെ മുറിയിൽ എന്നോടൊപ്പം മൂർത്തിയും വിജയേട്ടനും തങ്ങി. "ഈ രാത്രി ത്രിമൂർത്തി സംഗമത്തിന്റേതാണ്" എന്ന് പറഞ്ഞ് വിജയേട്ടൻ മുറിയിൽ കൂട്ടച്ചിരി ഉയർത്തി. മൂർത്തിയും ഞാനും അദ്ദേഹത്തിന്റെ സന്ദർശന കാരണം പരസ്പരം ചർച്ച ചെയ്‌തെങ്കിലും ഒന്നും ഊഹിച്ചെടുക്കാൻ കഴിഞ്ഞില്ല.
മൂർത്തി അന്നും ഇന്നും നല്ല സുഹൃത്തായി തന്നെ തുടരുന്നു. മൂർത്തിയെ പറ്റി ഹോസ്റ്റൽ മുറിയിലിരുന്ന് പ്രവചനസിദ്ധിയോടെ വിജയേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞ രണ്ട് കാര്യങ്ങൾ പിന്നീട് സത്യമായി എന്നത് ഇന്നും എന്നെ അത്ഭുദപ്പെടുത്തുന്നു.
കാത്തിരിപ്പ് (THE WAIT)
വിഷാദത്തിന്റെ നിറം കൊണ്ടാകാശവും
നിലകാണാതെ താഴുന്ന ഹൃദയം കൊണ്ട് അസ്തമയ സൂര്യനെ വരച്ചു
അദൃശ്യമായ അടിയൊഴുക്കുകൾ കൊണ്ട് നദി വരച്ചു
മറുകരയുടെ പ്രത്യാശകൊണ്ട് തോണി വരച്ചു
കൂടണയാൻ വെമ്പുന്ന ചിറകുകൾ കൊണ്ട് പക്ഷികളെ വരച്ചു
തളരുന്ന കാലുകൾക്കഭയമായി ഒരു കുടിലും വരച്ചു.
കുടിലിനു മുന്നിൽ
അമ്മയുടെ കൈപിടിച്ച് ഒരു കുട്ടി നിന്നു,
അപൂർണമായ ചിത്രം പോലെ
-സന്തോഷ് കാനാ / Santhosh Kana
Friday, February 10, 2023
Satellite
Thursday, February 9, 2023
തീവ്രമായ മനുഷ്യത്വം ഉണ്ടായാൽ കലാകാരനായി
പാത്രസൃഷ്ടിയിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്ന അനേകം ഘടകങ്ങളിലൊന്ന് സംഭാഷണങ്ങളാണ്. കഥാപാത്രഘടന നല്ലതെങ്കിലും സംഭാഷണങ്ങൾ അതിനെ ദുര്ബലമാക്കുന്നത് സിനിമയിൽ പലപ്പോഴും കാണാവുന്നതാണ്. സംഭാഷണങ്ങൾ കഥാപാത്രത്തിന്റെ ജീവിതപരിസരങ്ങളുമായി ബന്ധമില്ലാതാകുകയോ, അത്തരം ജീവിതപരിസരങ്ങളെക്കുറിച്ചോ കഥാപാത്രത്തിന്റെ മാനസികഘടനയെക്കുറിച്ചോ എഴുത്തുകാരന് വേണ്ടത്ര പരിജ്ഞാനം ഇല്ലാതാകുമ്പോഴോ ആണ് അത് സംഭവിക്കുന്നത്. വെറും പൊള്ളയായ പാത്രസൃഷ്ടി. ലോഹിതദാസിന്റെ കഥാപാത്രങ്ങളുടെ കരുത്ത് അവരുടെ അനന്യമായ വ്യക്തിത്വമാണ്. ഒരു ചെറു കഥാപാത്രം പോലും മൗലികമായ ജീവിതാനുഭവം പകർന്നു നൽകുന്നു. സംഭാഷണങ്ങളുടെ വേര് കഥയുടെയും കഥാപാത്രങ്ങളുടെയും മാനസിക, സാമൂഹിക പരിസരവുമായി അഭേദ്യമായി നിലകൊള്ളുന്നു എന്നത് അവരെ ശക്തരാക്കുന്നു. അവയിൽ പുരാണം, ഇതിഹാസം, മുത്തശ്ശിക്കഥകൾ, നാട്ടുഭാഷ തുടങ്ങിയവയുടെ സമൃദ്ധിയും മാനുഷികമായ ദാർശനികതയുടെ സ്വാധീനവും തെളിഞ്ഞുകാണാം. "പട്ടവും കുട്ടിയും" എന്ന കഥ, "ചോക്കുമലയിൽ ഇരുന്നവൻ ചോക്ക് തേടിപ്പോയ കഥ" തുടങ്ങി ഒരുപാട് ഉദാഹരണങ്ങൾ.
-സന്തോഷ് കാനാ / Santhosh Kana